ആലപ്പുഴ: കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന പേരിൽ സാമൂഹ്യസുരക്ഷ പെൻഷനിൽ 200 രൂപ വെട്ടിക്കുറച്ച് വിഷുക്കാലത്ത് സംസ്ഥാന സർക്കാരിന്റെ ഇടങ്കോൽ. 1600 രൂപ ലഭിക്കേണ്ടിയിരുന്നിടത്ത് 1400 രൂപകൊണ്ട് തൃപ്തിപ്പെടാതെ നിവൃത്തിയില്ല.
ഇനി സംസ്ഥാന സർക്കാർ വഴി തങ്ങളുടെ വിഹിതം കൈമാറേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര വിഹിതം പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. രണ്ട് വർഷമായി ഇത് കുടിശികയാണെന്നാണ് സംസ്ഥാന ധനവകുപ്പ് വിശദീകരിക്കുന്നത്. സാമൂഹ്യ സുരക്ഷ പെൻഷനിൽ ചെറിയ വിഹിതം മാത്രമാണ് കേന്ദ്രത്തിന്റേതായി വരുന്നത്. ബാക്കി തുക മുഴുവനും സംസ്ഥാന സർക്കാരിന്റെ തനത് ഫണ്ടിൽ നിന്നാണ് വിതരണം ചെയ്യുന്നത്. വാർദ്ധക്യ, വിധവ, ഭിന്നശേഷി വിഭാഗങ്ങളുടെ പെൻഷനിലാണ് കേന്ദ്ര വിഹിതമുള്ളത്.
വീടുകളിൽ പെൻഷൻ തുക എത്തിക്കുന്ന, സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്ക് ഏഴ് മാസമായി കമ്മിഷൻ ലഭിക്കുന്നില്ല. ഒരു വീട്ടിൽ പെൻഷൻ തുക എത്തിക്കുന്നതിന് 40 രൂപയാണ് കമ്മിഷൻ. ഒരു ഏജന്റ് പ്രതിമാസം ചുരുങ്ങിയത് 250 വീടുകൾ സന്ദർശിക്കും. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും പോകുന്ന ഇവർക്ക് ഇന്ധനച്ചെലവിനുള്ള തുക പോലും ലഭിക്കുന്നില്ല. അടുത്തിടെ ബി.പി.എൽ കാർഡുടമകൾക്ക് 1000 രൂപ വിതരണം ചെയ്തപ്പോൾ കമ്മിഷൻ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും സേവനമായി കണ്ടാൽ മതിയെന്നായിരുന്നു പിന്നീടുള്ള അറിയിപ്പ്! കൊവിഡ് വ്യാപന കാലത്ത് പോലും ഗുണഭോക്താക്കൾക്ക് പെൻഷൻ മുടങ്ങാതെ എത്തിച്ചവരാണ് കമ്മിഷന് വേണ്ടി അധികൃതരുടെ കാലുപിടിക്കുന്നത്.
സാമൂഹ്യ പെൻഷൻ തുക: 1600 രൂപ
സംസ്ഥാന വിഹിതം: 1400 രൂപ
കേന്ദ്ര വിഹിതം: 200 രൂപ
വിഷുക്കൈനീട്ടം പ്രതീക്ഷിച്ചിരിക്കവേ, ലഭിച്ച തുകയിൽ കുറവുണ്ടായതിൽ വിഷമമുണ്ട്. രണ്ട് മാസത്തെ കുടിശികയുണ്ടായിട്ടും ഒരു മാസത്തെ തുക മാത്രമാണ് ഇതുവരെ ലഭിച്ചത്
പൊടിയപ്പൻ, വാർദ്ധക്യ പെൻഷൻ ഗുണഭോക്താവ്
കൊവിഡ് കാലത്ത് പോലും മുടങ്ങാതെ പെൻഷൻ വിതരണം ചെയ്ത ഏജന്റുമാരെയാണ് ഇപ്പോൾ ഇന്ധനച്ചെലവിന് പോലും തുക അനുവദിക്കാതെ കഷ്ടപ്പെടുത്തുന്നത്. ഏഴ് മാസത്തെ കുടിശിക തുക അടിയന്തിരമായി നൽകണം
കമ്മിഷൻ വിതരണ ഏജന്റുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |