അമ്പലപ്പുഴ : റോഡിലെ അഭ്യാസത്തിന് ലഭിച്ച 'സേവന ശിക്ഷ' നടപ്പാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ യുവാക്കൾ ശരിക്കുമുള്ള ദുരിതം നേരിട്ടറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കെ.പി.റോഡിൽ ഇന്നോവ കാറിന്റെ ഡോറിലിരുന്നും മറ്റും അഭ്യാസപ്രകടനം നടത്തിയ ശൂരനാട് സ്വദേശികളായ അഫ്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, ഫജാസ് എന്നിവരെയാണ് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്, ശിക്ഷയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിലും പത്തനാപുരം ഗാന്ധിഭവനിലും ഏഴ് ദിവസം സേവനപ്രവർത്തനം നടത്താൻ നിയോഗിച്ചത്. ഇതിൽ ആദ്യ നാലുദിനങ്ങളിലാണ് ആശുപത്രിയിലെ സേവനം.
വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ശുശ്രൂഷിക്കാൻ ഓർത്തോ വിഭാഗം കേന്ദ്രീകരിച്ചായിരുന്നു യുവാക്കൾക്ക് ഇന്നലെ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നത്. രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ നിർദ്ദേശാനുസരണം ഇവർ മെഡിസിൻ അത്യാഹിതത്തിലെത്തി. അംബുലൻസിൽ നിന്നും ട്രോളിയിലും, സ്ട്രെച്ചറിലും കൊണ്ടുവരുന്ന രോഗികളെ ഡോക്ടർമാരുടെ അടുത്ത് പരിശോധനയ്ക്ക് എത്തിക്കുക, എക്സ് റേ എടുക്കാൻ വീൽച്ചെയറിൽ കൊണ്ടു പോകുക, അഡ്മിറ്റാകുന്ന രോഗികളെ വാർഡിലെത്തിക്കുക തുടങ്ങിയ ജോലികളാണ് യുവാക്കൾക്ക് നൽകിയത്. ഇവരെ നിരീക്ഷിക്കാൻ സുരക്ഷാ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. ആദ്യ ദിനത്തിലെ സേവനം ആഞ്ച് മണിയോടെ അവസാനിച്ചു. ഇന്നും നാളെയും മറ്റന്നാളും കൂടി നാലുപേരും ആശുപത്രിയിലുണ്ടാകും. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളെ പരിചരിക്കാനെത്തും. ആദ്യ ദിവസം തന്നെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചതോടെ വരും ദിവസങ്ങളിലും സേവനത്തിനെത്താനുള്ള ആവേശത്തിലാണ് നാലുപേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |