അമ്പലപ്പുഴ : ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും വിദ്യാർത്ഥികൾക്കായി സ്കൂൾ ചുമരുകളിൽ ചിത്രമൊരുക്കാൻ മുന്നിട്ടിറങ്ങി അദ്ധ്യാപകർ. 106 വർഷം പഴക്കമുള്ള അമ്പലപ്പുഴ കുഞ്ഞൻ കുറുപ്പ് മെമ്മോറിയൽ എൽ.പി സ്‌കൂളിലാണ് അദ്ധ്യാപകർ കൈയ്യിൽ നിന്നു പണം മുടക്കി പെയിന്റ് വാങ്ങി സ്വന്തമായിചിത്രങ്ങൾ വരച്ചത്.
മാനേജ്മെന്റ് സ്കൂളായതിനാൽ സർക്കാർ സഹായമൊന്നും ലഭിക്കാത്തതിനാലാണ് സ്കൂൾ മോടിയാക്കാൻ ഇവർ മുന്നിട്ടിറങ്ങിയത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഇവിടെ 30 വിദ്യാർത്ഥികളാണുള്ളത്. പ്രഥമാദ്ധ്യാപിക ശ്രീലതയും, അദ്ധ്യാപകനായ സുരേഷുമാണ് സ്ഥിരനിയമനക്കാർ .താത്ക്കാലിക അദ്ധ്യാപകരായി ശാരിമോൾ, ചിന്നു സുരേന്ദ്രൽ ,പ്രീതി എന്നിവരും വിദ്യാലയത്തിലുണ്ട്.
സ്കൂൾ അവധിക്കാലം തുടങ്ങിയപ്പോൾ മുതൽ ഇവർ സ്കൂൾ ചുമരുകൾ മോടി പിടിപ്പിക്കാൻ തുടങ്ങി. പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളെയാണ് കുട്ടികൾക്കായി അദ്ധ്യാപകർ ചുമരിൽ വരച്ചത്. റെയിൽവേ ലൈൻ വരുന്നതിനു മുമ്പ് ഈ സ്കൂളിലേക്ക് വിദ്യാർത്ഥികൾ കൂടുതലായി എത്തിയിരുന്നതാണ് . എന്നാൽ, ഇപ്പോൾ റെയിൽ പാളം മുറിച്ചുകടക്കാനുള്ള പ്രയാസത്താൽ കുട്ടികളുടെ വരവ് കുറഞ്ഞതായി പ്രഥമാദ്ധ്യാപിക ശ്രീലത പറഞ്ഞു. കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം ഓഫീസിൽ തന്നെയാണ് സ്റ്റോർ മുറിയും പ്രവർത്തിക്കുന്നത്. ആകെ നാല് ക്ലാസ് മുറികൾ മാത്രമാണുള്ളത്. ഇനിയും രണ്ടു മുറികൾ കൂടി വേണം.സ്കൂൾ ബസും ഇല്ല. 2018ൽ മുൻ മന്ത്രി ജി.സുധാകരൻ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപ ചെലവഴിച്ച് പാചകപ്പുര നിർമ്മിച്ചു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |