ആലപ്പുഴ. കഞ്ചാവുമാഫിയാസംഘം വീടാക്രമിച്ചു, വിമുക്തഭടൻ ഉൾപ്പടെ രണ്ട് പേർക്ക് കുത്തേറ്റു. ആലപ്പുഴ കളർകോട് ബീനാ കോട്ടേജിൽ ജയകിഷോർ (56), വേലിക്കത്ത് വീട്ടിൽ ഭാസ്ക്കരൻ(56) എന്നിവരെയാണ് പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിഷോറിനെ കുത്തുകയും ഭാസ്ക്കരൻ വെട്ടുകയുമാണ് ചെയ്തത്. കിഷോറിന്റെ ബൈക്ക് അക്രമികൾ തീയിട്ടു. വൃദ്ധ മാതാവ് വിശാലാക്ഷിയെ(86) ആക്രമിക്കാനും വീടിന് തീയിടാനും ശ്രമമുണ്ടായി. ഇന്നലെ വൈകിട്ട് 4 30നാണ് സംഭവങ്ങളുടെ തുടക്കം. കിഷോറിനെ കുത്തിയ ശേഷം മടങ്ങിയ നാൽവർസംഘം രാത്രി എട്ടരയോടെ തിരിച്ചെത്തി വീടാക്രമിക്കുകയായിരുന്നു. ജനാലകൾ അടിച്ചുതകർത്തശേഷം വീടിനുമുന്നിലുണ്ടായിരുന്ന ബൈക്കിനും തീയിട്ടു. ഓടിയെത്തിയ അയൽവാസിക്കും ആക്രമണത്തിൽ പരിക്കേറ്റു. ജയകിഷോറിന്റെ അമ്മ മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. കടിപ്പുരോഗിയായ ഇവരെയും ആക്രമിക്കാൻ ശ്രമമുണ്ടായി. കഞ്ചാവ് കച്ചവട സംഘത്തിലെ ഒരാളെ കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയിരുന്നു. ജയകിഷോറിന്റെ കുടുംബമാണ് ഇയാളുടെ വിവരം അധികൃതർക്ക് കൈമാറിയതെന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കൈക്കും വയറിനും കുത്തേറ്റ ജയ കിഷോറിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുമാസം മുമ്പ് ജയിൽ മോചിതനായ, ഒട്ടേറെ ക്രിമിനൽ കേസിൽപ്പെട്ട യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |