ആലപ്പുഴ: ആലപ്പുഴയെ ലഹരിപ്പുഴയാക്കുന്ന ലഹരികടത്തുകാർക്കും വിൽപ്പനക്കാർക്കുമെതിരെ ജില്ലയിൽ കാപ്പ നിയമപ്രകാരം നടപടിയില്ല. എക്സൈസും പൊലീസും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിച്ചാൽ പ്രമുഖമായത് ഉൾപ്പടെ മൂന്നിലധികം കേസുകളിൽ പ്രതികളായവരും കടത്തിലും വിൽപ്പനയിലും സജീവമായി തുടരുന്നവരും ഏതാണ്ട് മൂന്നു ഡസനിലധികമുണ്ട്. ഇതിൽ പലരും ബംഗളുരു,ഗോവ,ചെന്നൈ എന്നിവിടങ്ങളിലിരുന്ന് ആലപ്പുഴയിലെ ലഹരി വ്യാപാരം നിയന്ത്രിക്കുന്നവരാണ്.ഗുണ്ടാആക്രമണങ്ങളുടെയും ലഹരി വ്യാപാരത്തിന്റെ പേരിലുള്ള കുടിപ്പകയുടെയും താവളമായ ആലപ്പുഴയിൽചിലർക്കെതിരെ മാത്രമാണ് കാപ്പ നിയമപ്രകാരമുള്ള നടപടി ഉണ്ടായിട്ടുള്ളത്.
കാപ്പ നിയമപ്രകാരം ഒരാൾക്കെതിരെ പഴുതടച്ച് നടപടിയെടുക്കുക എന്നത് നിസാരമല്ല. കേസ് ഫയലുകൾ പഠിക്കാനും പഴുതില്ലാതെ നിയമം കൈകാര്യം ചെയ്യാനും മേൽനോട്ടത്തിനും ആരും തയ്യാറാകാത്തതാണ് പ്രശ്നം. എക്സൈസിന് കാപ്പ കൈകാര്യം ചെയ്യാൻ അധികാരമില്ല. എന്നാൽ, എക്സൈസ് കേസുകളിൽ നടപടിക്ക് വിധേയരാകുന്നവരുണ്ട്. ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ പോലും പൊലീസ് ശ്രമിക്കാറില്ല. ലോക്കൽ സ്റ്റേഷനുകളിൽ നിന്ന് സ്ഥിരം നാർക്കോട്ടിക്ക് കേസുകളിലെ കുറ്റവാളികളുടെ വിവരങ്ങൾ ജില്ലാ പൊലീസ് ആസ്ഥാനത്തെ കാപ്പ സെക്ഷനിലേക്ക് കൈമാറാറില്ല. നാർക്കോട്ടിക് ഡിവൈ.എസ്.പിയുടെ കസേരയിൽ ആളില്ലാതിരുന്നതാണ് ഇതിന് കാരണം. പുതിയ ഡിവൈ.എസ്.പി വന്നതോടെ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കാപ്പചുമത്താൻ
ഏഴുവർഷത്തിനുള്ളിൽ ശിക്ഷിക്കപ്പെട്ട കേസിൽ ഉൾപ്പെട്ടവരും അഞ്ചുവർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഒരു കേസിലോ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളിലോ പ്രതികളാകണം. അല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണയിൽ ഉണ്ടായിരിക്കണം. അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാൻ ഡി.ഐ.ജിക്കോ ജില്ലാ മജിസ്ട്രേട്ടിനോ അധികാരമുണ്ട്.
പരിശോധനകൾ: 12728
അബ്കാരി കേസുകൾ: 1334
അറസ്റ്റിലായവർ: 1177
മയക്കുമരുന്ന് കേസുകൾ: 746
അറസ്റ്റിലായവർ: 721
പിടികൂടിയവാഹനങ്ങൾ
അബ്കാരി : 40
മയക്കുമരുന്ന് : 15
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |