അമ്പലപ്പുഴ: പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിൽ കടൽ കയറ്റം ശക്തമായി. കഴിഞ്ഞ രണ്ടു ദിവസമായി വേലിയേറ്റത്തെ തുടർന്ന് മീറ്ററുകളോളം ദൂരത്തിൽ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി. പുന്നപ്ര വിയാനി, ചള്ളി, നർബോന ,പറവൂർ ഗലീലിയ, വാടക്കൽ അറപ്പപ്പൊഴി, മത്സ്യഗന്ധി ഭാഗങ്ങളിലെല്ലാം കടൽ തീരം കവർന്നു. പലയിടത്തും കടലോരത്തെ കാറ്റാടി ഉൾപ്പടെയുള്ള മരങ്ങൾ നിലംപൊത്തി. കരക്കിരുന്ന പൊന്തുകളും ചെറിയ വള്ളങ്ങളും തിരമാലയുടെ ശക്തിയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.
വാടക്കൽ അറപ്പപ്പൊഴി ഭാഗത്തും പുന്നപ്ര തെക്ക് ഒന്നാം വാർഡ് നർബോനകുരിശടിക്ക് സമീപവുമാണ് കൂടുതൽ മരങ്ങൾ നിലംപൊത്തിയത്. ഈ ഭാഗങ്ങളിൽ കിലോമീറ്ററുകളോളം കടൽ ഭിത്തിയില്ല. വിയാനി ഭാഗത്ത് തീരദേശ റോഡ് വരെ തിളപ്പു കയറ്റമുണ്ടായി. കടൽക്ഷോഭം ഭയന്ന് മത്സ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കിയില്ല. തോട്ടപ്പള്ളിയിലെ കടൽ കരിമണൽ ഖനനം കാരണം തീര ശോഷണം സംഭവിക്കുന്നതാണ് അപ്രതീക്ഷിത കടൽകയറ്റത്തിന് കാരണമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. അതിരൂക്ഷമായ കടൽ കയറ്റം നേരിടുന്ന പുന്നപ്ര വിയാനി മുതൽ വാടക്കൽ വരെയുള്ള പ്രദേശങ്ങളിൽ പുലിമുട്ടോടുകൂടിയ കടൽ ഭിത്തി നിർമിക്കണമെന്നു ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊന്ത് വള്ളത്തിലെ മത്സ്യബന്ധനം നിരോധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ് .മനോജ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടെൻസൺ ജോൺ കുട്ടി, സോളമൻ അറക്കൽ, എം.എ. നെൽസൺ, പ്രിറ്റി തോമസ്, ക്ലീറ്റസ് കളത്തിൽ, തോമസ് കണ്ടത്തിൽ, പി.ജെ.വിൽസൺ, ജോൺ കുട്ടി പാടാകുളം, സുജ അനിൽ, പി.എം.ജോസി, സി.എസ് .പ്രവീൺ, സോളമൻ പഴമ്പാശ്ശേരി, വി.ജെ.ജേക്കബ്, സി.എലിയോൺ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |