ആലപ്പുഴ : പ്രകൃതിക്ഷോഭം മൂലം അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള 394ക്യാമ്പുകൾ ജില്ലയിൽ സജ്ജമാണെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട ചുമതലകളും ഒരുക്കങ്ങളും വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ കാനകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്കൊഴുകി വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ പ്രാദേശിക നീരൊഴുക്കു ചാലുകളുമായി ഇവയെ ബന്ധിപ്പിക്കും. പി.ഡബ്ല്യു.ഡി റോഡുകളുടെ വശങ്ങളിലെ കാനകൾ വൃത്തിയാക്കി നീരൊഴുക്ക് പരിശോധിക്കും. ഓരുമുട്ടുകൾ മഴക്കാലത്തിനു മുന്നോടിയായി നീക്കംചെയ്യും. പാലങ്ങളുടെ കീഴിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ മരുന്നുകൾ ആരോഗ്യകേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മഴക്കാലത്ത് തുറസായ സ്ഥലങ്ങളിൽ സൂക്ഷിക്കരുതെന്ന് നിർദ്ദേശം നൽകി. സബ് കളക്ടർ സമീർ കിഷൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി തുടങ്ങിയവർ .യോഗത്തിൽ പങ്കെടുത്തു.
ഭക്ഷ്യസാധനശേഖരമുണ്ടെന്ന് സപ്ളൈകോ
1.ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസർമാരും ഒരുമിച്ച് പ്രവർത്തിക്കണം
2.പഞ്ചായത്തുതല ദുരന്തനിവാരണ കമ്മിറ്റികൾ മുൻകൂട്ടി വിളിച്ചുചേർത്ത് ഒരോ പഞ്ചായത്തിലെയും സാഹചര്യം വിലയിരുത്തണം
3.സർക്കാർ സംവിധാനങ്ങൾ വഴി ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും
4.ഒന്നരമാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ ശേഖരമുള്ളതായി സപ്ലൈകോ അധികൃതർ യോഗത്തിൽ അറിയിച്ചു
5.മഴക്കാലത്തിന് മുന്നോടിയായി വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന്കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി
വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് അടിയന്തര ഘട്ടത്തിൽ അവയെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനും തീറ്റ ഉറപ്പുവരുത്താനും മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം
- കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |