ആലപ്പുഴ : പരീക്ഷകളിലെ പരാജയം പഴങ്കഥയാക്കി തുടർച്ചയായ പതിനഞ്ചാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കൈനകരി കുപ്പപ്പുറം ഗവ. ഹൈസ്ക്കൂളിൽ ഉപരിപഠനത്തിനുള്ള കോഴ്സുകൾ അനുവദിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. വി.എച്ച്.എസ്.ഇയോ ഹയർ സെക്കൻഡറി കോഴ്സോ അനുവദിക്കണമെന്നാണ് ആവശ്യം. മോശം റിസൽട്ടിന്റെ പേരിലായിരുന്നു മുമ്പ് സ്കൂൾ വാർത്തകളിൽ നിറഞ്ഞിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. വിദ്യാർത്ഥികളുടെ പഠനനിലവാരവും ഉയർന്നു.
106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ കഴിഞ്ഞ അദ്ധ്യയനവർഷം സയൻസിന് അദ്ധ്യാപകർ ഇല്ലായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുൻകൈയ്യെടുത്ത് മറ്റ് സ്കൂളുകളിലെ അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കി ക്ളാസ് നടത്തിയത്. കർഷകത്തൊഴിലാളി കുടംബത്തിൽപ്പെട്ട 150 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. കനകാശ്ശേരി പാടത്തെ മഴവീട്ചയെത്തുടർന്ന് രണ്ട് വർഷമായി സ്കൂൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. റെഗുലർ ക്ളാസ് ഉണ്ടായിരുന്നപ്പോഴും വെള്ളം നിറഞ്ഞ ക്ളാസ് മുറികളിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചത്.
ഉപരിപഠനത്തിന്
ആശ്രയം മറ്റ് സ്കൂളുകൾ
കുപ്പപ്പുറം സ്കൂളിൽ വിജയിക്കുന്ന കുട്ടികൾ ഉപരിപഠനത്തിന് മറ്റ് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കണം. എല്ലാ സർക്കാർ ഹൈസ്ക്കൂളുകളിലും ഹയർസെക്കൻഡറിയോ, വി.എച്ച്.എസ്.ഇയോ തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും കുപ്പപ്പുറം സ്കൂളിനെ തഴഞ്ഞു. ഇംഗ്ളീഷ് മീഡിയം കോഴ്സുകൾ ഇവിടെ അനുവദിക്കാത്തതും വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൽ.കെ.ജി, യു.കെ.ജി ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയത്തിൽ ചേർന്ന് പഠിക്കാനുള്ള അവസരം ഇല്ലാത്തതിനാൽ ഈ വർഷം പത്ത് കുട്ടികളാണ് മറ്റ് സ്കൂളുകളിൽ അഡ്മിഷൻ തേടിയത്.
ഒന്നും നടന്നില്ല!
സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി സ്കൂളിലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിഭാവനം ചെയ്ത സാന്ത്വന സ്പർശം പരിപാടിയിൽ പങ്കെടുത്ത് പരാതികളുടെ ഭാണ്ഡക്കെട്ടുകൾ നിരത്തി. പരാതികൾ കേട്ട മുഖ്യമന്ത്രി പരിഹാരം കാണമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും തുടർ പ്രവർത്തനം നടത്തുന്നതിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അനാസ്ഥകാട്ടുന്നു.
കൃഷിയിലെ വരുമാനം
പി.ടി.എക്ക് വേണ്ടത്ര ഫണ്ട് ഇല്ലാത്ത സ്കൂളാണിത്. കർഷക തൊഴിലാളികൾ അധിവസിക്കുന്ന പ്രദേശമായതിനാൽ വികസനത്തിന് പൊതു ഫണ്ട് ലഭിക്കുകയുമില്ല. സ്കൂളിന്റെ ഒന്നര ഏക്കർ നിലത്തിൽ കൃഷിയിറക്കി ലഭിക്കുന്ന നെല്ലിന്റെ വിലയാണ് പി.ടി.എയുടെ പ്രധാന വരുമാനം.
106 : സ്കൂൾ തുടങ്ങിയിട്ട് നൂറ്റിയാറ് വർഷം
ആവശ്യങ്ങൾ
ഇംഗ്ളീഷ് മീഡിയം ക്ളാസുകൾക്ക് അനുമതി വേണം
ഹയർ സെക്കൻഡറി, വി.എച്ച്.എസ് ഇ കോഴ്സുകൾ ആരംഭിക്കണം
സ്കൂളിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് തുടർനടപടികൾ വേണം
"തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകി ഹൈസ്ക്കൂളിൽ വി.എച്ച്.എസ്.ഇ കോഴ്സ് അനുവദിക്കണം. അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാൻ ഫണ്ട് അനുവദിക്കണം.
സിനിൽ, പ്രസിഡന്റ്, പി.ടി.എ
ഇംഗ്ളീഡ് മീഡിയം ക്ളാസുകൾ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണം. ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനത്തിനായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തിനായി പദ്ധതി സമർപ്പിച്ചു.
പി.അജിത് കുമാർ, ഹെഡ്മാസ്റ്റർ
"കുപ്പപ്പുറം സ്‌കൂളിലെ കുട്ടികൾ വെള്ളത്തിലിരുന്നു പഠിച്ചാണ് നൂറ് ശതമാനം വിജയം നേടുന്നത്. അടിയന്തരമായി സ്‌കൂളിന്റെ ഗ്രൗണ്ട് ഉയർത്തണം. ഹയർ സെക്കരൻഡറി കോഴ്സുകളും അനുവദിക്കണം.
ഫെറ്റോ ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |