മാന്നാർ : പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ശാന്തി ഭവനത്തിൽ രശ്മി നായരാണ് (40) അറസ്റ്റിലായത്. ചേർത്തല സ്വേദേശിനി ത്രേസാമ്മ സേവ്യറിന്റെ പക്കൽ നിന്ന് ഒൻപതര ലക്ഷം രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് അറസ്റ്റ് . പി.ആർ.വി ഇൻവെസ്റ്റ്മെന്റ് കൺസൾട്ടൻസി എന്ന ഒരു കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്.
2021ൽ അഞ്ച് ലക്ഷം രൂപ ത്രേസ്യാമ്മ സേവ്യറിൽ നിന്നും ഇവർ നിക്ഷേപമായി സ്വീകരിച്ചു. തുടർന്ന് ആദ്യത്തെ 4 മാസം പലിശ നൽകി. പിന്നീട് പലിശ ലഭിക്കാതായതോടെ ത്രേസ്യാമ്മ രശ്മിയെ കണ്ട് തനിക്ക് ഒരു വീട് വാങ്ങുന്നതിനായി പണം ആവശ്യമുണ്ടെന്ന് അറിയിച്ചു. നാലര ലക്ഷം രൂപ കൂടി തന്നാൽ 30 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തി തരാമെന്നും തന്റെ പക്കലുള്ള തുകയുടെ പലിശ കൊണ്ട് ലോണിന്റെ തവണകൾ അടയ്ക്കാമെന്നും രശ്മി പറഞ്ഞു.
ഇതോടെ 2023ൽ നാലര ലക്ഷം രൂപ കൂടി നൽകി. പിന്നീട് ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതോടെ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളം കാക്കനാടുള്ള ഫ്ലാറ്റിൽ നിന്നാണ് പൊലീസ് രശ്മിയെ പിടികൂടിയത്.
കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തെലങ്കാനയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ജയിലിൽ കിടന്നയാളാണ് രശ്മി നായർ. ത്രേസ്യാമ്മയുടെ മകന്റെ കൂട്ടുകാരന്റെ കൈയിൽ നിന്ന് ഏഴ് ലക്ഷം രൂപയും രശ്മി വാങ്ങിയിട്ടുണ്ട്. മാന്നാർ സി.ഐ ബി.രാജേന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ സനീഷ് ടി.എസ്, എ.എസ്.ഐ മധുസുദനൻ, മധു, എ.എസ്.ഐ സ്വർണരേഖ, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |