ആലപ്പുഴ: നീന്തൽ അറിയാത്തവർ സേനയിൽ എത്തിയതോടെ ദുരന്തമുഖത്ത് കൈത്താങ്ങാകാതെ കോസ്റ്റൽ പൊലീസ്. താല്പര്യമുള്ളവരെയും പരിചയസമ്പന്നരെയും ഒഴിവാക്കിയുള്ള നിയമനങ്ങളാണ് സേനയുടെ പ്രവർത്തനം നോക്കുകുത്തിയാക്കുന്നത്.
നീന്തൽ അറിയാത്ത എസ്.ഐമാരും സിവിൽ പൊലീസ് ഉദ്യോഗസ്ഥരും വരെ കോസ്റ്റൽ സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട്. അതിനാൽ ദുരന്ത സമയങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ ഇവർ താല്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആധുനിക സംവിധാനത്തോടെയുള്ള ഇന്റർസെപ്ടർ ബോട്ടുകളാണ് കോസ്റ്റൽ പൊലീസിന് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നാലുപേരുടെ ജീവൻ പൊലിഞ്ഞ അഴീക്കലും കോസ്റ്റൽ പൊലീസിന്റെ സേവനം ലഭിച്ചിരുന്നില്ല. കൊല്ലത്തെ ഇന്റർസെപ്ടർ കായംകുളം മത്സ്യബന്ധന തുറമുഖത്താണ് നങ്കൂരമിട്ടിട്ടുള്ളത്. അപകട വിവരം മത്സ്യത്തൊഴിലാളികൾ അറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിൽ അലംഭാവം കാട്ടിയതായാണ് ആക്ഷേപം. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിന്റെ സേവനം ലഭിച്ചെങ്കിലും തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായില്ല.
നിയമനം ഇഷ്ടക്കാർക്ക്
1. കോസ്റ്റൽ പൊലീസിലെ പത്ത് ശതമാനം പോലും പേർക്ക് നീന്തൽ അറിയില്ല
2. ജില്ലയിലെ ഒരു കോസ്റ്റൽ സ്റ്റേഷനിൽ നീന്തൽ അറിയാത്ത നിരവധി ഉദ്യോഗസ്ഥർ
3. മത്സ്യബന്ധനവുമായി അടുപ്പമുള്ള സേനാംഗങ്ങളെ ഒഴിവാക്കുന്നു
4. നിയമിക്കുന്നത് ഇഷ്ടക്കാരെയും സ്വന്തക്കാരെയും
5. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താനാകുന്നില്ല
6. സാങ്കേതിക കാരണങ്ങൾ നിരത്തി ഇത്തരക്കാർ കരയിൽ നിൽക്കും
വേണ്ടത് ഇങ്ങനെ
1. സേനയിൽ കടലിൽ പോയി പരിചയമുള്ളവരെ നിയമിക്കുക
2. രക്ഷാപ്രവർത്തനത്തിന് മൈൻ എൻഫോഴ്സ്‌മെന്റ് തീയറിക്കൊപ്പം പ്രായോഗിക പരിശീലനവും നൽകുക
3. സ്പെഷ്യൽ റിക്രൂട്ട്മെന്റായി സേനയിൽ നിന്ന് നിയമനം നൽകണം
4. 50 കിലോമീറ്റർ റേഞ്ച് കിട്ടുന്നതരത്തിൽ രക്ഷാബോട്ടുകളിൽ വയർലെസ് സംവിധാനം ഏർപ്പെടുത്തുക
5. ജി.പി.എസ് സംവിധാനം മെച്ചപ്പെടുത്തണം
"
കാറ്റും കോളും കണ്ടാൽ രക്ഷാപ്രവർത്തനത്തിന് വൈമനസ്യം കാണിക്കുന്നവരെ കോസ്റ്റൽ പൊലീസിൽ നിയമിച്ചാൽ മത്സ്യത്തൊഴിലാളികൾക്ക് സഹായം ലഭിക്കില്ല. താല്പര്യമുള്ളവരെയും പരിചയ സമ്പന്നരെയും നിയമിച്ച് സേവനം ഉറപ്പാക്കണം.
വി. ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |