ആലപ്പുഴ: മൂന്ന് പതിറ്റാണ്ടോളം ജീവിതമാർഗം നൽകിയ തൊഴിലിടത്തിൽ തന്നെ തൊഴിലാളിക്ക് അന്ത്യയാത്ര. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പോർട്ടർ വലിയമരം ആഞ്ഞിലിപ്പറമ്പ് വീട്ടിൽ മുഹമ്മദ് കബീറാണ് (65) ഇന്നലെ പകൽ 11.50 ഓടെ ട്രെയിനിടിച്ച് മരിച്ചത്.
എറണാകുളം ഭാഗത്തേക്ക് പോയ കൊച്ചുവേളി - ഇൻഡോർ പ്രതിവാര ട്രെയിനിടിച്ചായിരുന്നു അപകടം. ട്രെയിനിന്റെ മദ്ധ്യഭാഗത്ത് ലഗേജ് ഇറക്കിയശേഷം മുന്നോട്ടുനീങ്ങവെ ട്രെയിൻതട്ടി പാളത്തിലേയ്ക്ക് വീഴുകയായിരുന്നു. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ ട്രെയിൻ ഓടിത്തുടങ്ങുന്നതിനോടനുബന്ധിച്ച് പത്രത്തിൽ വന്ന പരസ്യം കണ്ടാണ് പത്താം ക്ലാസ് വരെ പഠിച്ച കബീർ അപേക്ഷിച്ചതും ജോലി ലഭിക്കുന്നതും. പോർട്ടർമാരെ സ്ഥിരപ്പെടുത്താനുള്ള റെയിൽവേയുടെ ഉത്തരവ് വന്നപ്പോഴേക്കും അൻപത് വയസ് പിന്നിട്ടതോടെ കബീർ ലിസ്റ്റിൽ നിന്ന് പുറത്തായി. 33 വർഷമായി റെയിൽവേ പോർട്ടറായിരുന്നു. പാഴ്സൽ സർവീസ് സ്വകാര്യവത്കരിച്ചതോടെ ഒപ്പമുണ്ടായിരുന്നവർ മറ്റ് തൊഴിലുകൾ തേടി പോയെങ്കിലും സ്ഥിരം ജീവനക്കാരനല്ലാത്ത കബീർ തന്റെ ജീവിതം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോയി.
എല്ലാ ദിവസവും അതിരാവിലെ സ്റ്റേഷനിലെത്തുന്ന കബീർ ഒരിക്കൽ പോലും കൂലിയുടെ പേരിൽ തകർക്കിച്ചിരുന്നില്ലെന്ന് സ്ഥിരം യാത്രക്കാർ ഓർക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് 12.30 ഓടെ പടിഞ്ഞാറെ ഷാഫി ജമാഅത്ത് പള്ളിയിൽ കബടറക്കും. ഭാര്യ: നസീമ. മക്കൾ: സഫീറ, സഫീർ. മരുമക്കൾ: റിയാദ്, ഷഹ്ന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |