ആലപ്പുഴ: ഉത്പാദനച്ചെലവും വരുമാനവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ക്ഷീര കർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില ഉയരുന്നു. സർക്കാർ സംരംഭങ്ങളും സ്വകാര്യ കാലിത്തീറ്റ കമ്പനികളും ഒരുപോലെ മത്സരിച്ച് വില വർദ്ധിപ്പിക്കുകയാണ്.
കഴിഞ്ഞ നാലുമാസത്തിനിടെ 50 കിലോയുടെ ചാക്കിന് 200 രൂപയോളം വർദ്ധിച്ചതായി കർഷകർ പറയുന്നു. കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ പ്രധാനമായും വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കന്നുകാലി വളർത്തൽ പദ്ധതി വഴി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷീര കർഷകരുടെ എണ്ണം കൂടിയതോടെ കാലിത്തീറ്റയ്ക്ക് ഡിമാൻഡ് വർദ്ധിച്ചു.
ഇതിനൊപ്പം ഇന്ധന വില കൂടി കുതിച്ചുയർന്നതാണ് പൊടുന്നനെയുള്ള വില വർദ്ധനവിന് കാരണമെന്ന് കമ്പനികൾ പറയുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ ബാങ്ക് ലോൺ അടക്കം തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്നതിനിടെയാണ് വിലക്കയറ്റം വയ്യാവേലിയായത്.
ആശ്വാസമായി 'ദയ'
കൊവിഡ് ബാധിതരുടെ വീടുകളിലെ പശുക്കളെ പരിപാലിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച 'ദയ' പദ്ധതി ക്ഷീരകർഷകർക്ക് ആശ്വാസമാകുന്നു. പശുക്കൾക്ക് താത്കാലിക വാസസ്ഥലം ലഭ്യമാക്കാനും കൃത്യ സമയത്ത് പാൽ കറന്നെടുക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കറവ മുടങ്ങാത്തതിനാൽ കർഷകന് സാമ്പത്തിക നഷ്ടവുമില്ല. കറവക്കാരനുള്ള വേതനമുൾപ്പെടെ ജില്ലാ പഞ്ചായത്താണ് വഹിക്കുന്നത്. പാൽ കറന്നെടുക്കാൻ സൊസൈറ്റികളാണ് തൊഴിലാളികളെ നിയോഗിക്കുന്നത്.
പഴയ വില - പുതിയ വില
കാലിത്തീറ്റ - 1,170 - 1,395
പിണ്ണാക്ക് - 45 - 65
ധാന്യപ്പൊടി - 610 - 685
പ്രതിസന്ധി കൂട്ടിയത്
# തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും വൈക്കോൽ വില വർദ്ധനവും
# കാലിത്തീറ്റ വിലവർദ്ധനവിന് ആനുപാതികമായി പാലിന് വില കൂടുന്നില്ല
# കൊഴുപ്പ് അനുസരിച്ച് കർഷകർക്ക് ഒരുലിറ്റർ പാലിന് 33 മുതൽ 38 രൂപയാണ് ലഭിക്കുന്നത്
"
സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കാൻ സർക്കാർ തയ്യാറാവണം. കാലിത്തീറ്റയ്ക്ക് ചാക്കിന് 700 രൂപയുണ്ടായിരുന്ന സമയത്തെ അതേ വിലയാണ് പാലിന് ഇപ്പോഴും ലഭിക്കുന്നത്.
മോഹനൻ, ക്ഷീരകർഷകൻ,
കഞ്ഞിക്കുഴി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |