അരൂർ: ദേശീയപാത അരൂർ ബൈപ്പാസ് ജംഗ്ഷനിൽ പള്ളിയുടെ മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് മാറ്റണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാനെത്തിയ അധികൃതരും ഡ്രൈവർമാരും തമ്മിൽ സംഘർഷം. ഇന്നലെ രാവിലെയായിരുന്നു സംഭവം.
അരൂർ എസ്.ഐയും അരൂർ പഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലത്തെ ഓട്ടോറിക്ഷകൾ ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായത്. അരൂർ കോയ്മ പറമ്പിൽ റോളണ്ട് ഈശിയുടെ റിട്ട് പെറ്റീഷനെ തുടർന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് കഴിഞ്ഞ ജൂലായ് 22 ന് ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ ഉത്തരവിട്ടത്.
കോടതിവിധി നടപ്പാക്കാതെ നിർവാഹമില്ലെന്ന് സെക്രട്ടറിയും എസ്.ഐയും അറിയിച്ചതോടെയാണ് പ്രതിഷേധത്തിന് ശേഷം തൊഴിലാളികൾ ഓട്ടോറിക്ഷകൾ മാറ്റിയിടാൻ തയ്യാറായത്. ഇതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
തന്റെ വീടിനും വാടകയ്ക്ക് നൽകിയിരിക്കുന്ന കെട്ടിടങ്ങൾക്കും മുന്നിൽ അനധികൃതമായാണ് ഓട്ടോറിക്ഷാ സ്റ്റാൻഡ് പ്രവർത്തിക്കുന്നതെന്ന് കാട്ടിയാണ് റോളണ്ട് പരാതി നൽകിയത്. വിധി നടപ്പാക്കാൻ വൈകിയതിൽ കോടതിയലക്ഷ്യ ഹർജിയും പഞ്ചായത്തിനെതിരെ നൽകിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്.
""
പത്ത് വർഷത്തിലധികമായി ഉപയോഗിക്കുന്ന സ്റ്റാൻഡാണിത്. വ്യാജ പരാതി നൽകി നേടിയെടുത്ത വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കും.
സുമേഷ്
ഓട്ടോറിക്ഷാ ഡ്രൈവർ പ്രതിനിധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |