അമ്പലപ്പുഴ: പുറക്കാട്, കരുമാടി, തകഴി, കുന്നുമ്മ എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചാകുന്നു. തിരുവല്ല മഞ്ചാടിയിലുള്ള പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം വന്നിട്ടില്ല. ഇന്നലെയും നിരവധി താറാവുകൾ ചത്തതായി കർഷകർ പറയുന്നു. മൃഗാശുപത്രിയിൽ നിന്നും മറ്റ് സർക്കാർ സംവിധാനങ്ങളിൽ നിന്നും മരുന്ന് ലഭിക്കാത്തത് കർഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആറായിരം താറാവുകൾക്ക് ദിവസം 5,000 മുതൽ 6,000 രൂപയുടെ മരുന്നാണ് വേണ്ടിവരുന്നത്.
ടോണിക്കിന് 2000 രൂപയും ഇൻജക്ഷനുള്ള ഒരു ആമ്പ്യൂളിന് 250 രൂപയുമാണ് സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ ഈടാക്കുന്നത്. ദിവസവും 30 ആമ്പ്യൂളുകളെങ്കിലും വേണ്ടിവരും. ചത്ത താറാവുകളെ നീറ്റുകക്ക ഇട്ട കുഴികളിലാണ് കുഴിച്ചുമൂടുന്നത്. ഇതിന്റെ ചെലവും കർഷകർ വഹിക്കണം. പുറക്കാട് അൻപതിൽ ചിറ ജോസഫ് ചെറിയാന്റെ രണ്ടര മാസം പ്രായമായ 9,000 താറാവുകളാണ് ചത്തത്. മൊത്തം 16,000 താറാവുകളാണുണ്ടായിരുന്നത്.
പുറക്കാട് ആറാം വാർഡിൽ പുത്തൻപറമ്പിൽ ജോൺസൺന്റെ 6,000 താറാവുകളിൽ 4,000 എണ്ണം ചത്തു. 70 ദിവസം പ്രായമുണ്ടായിരുന്നു. ഇന്നലെയും 20 ഓളം താറാവുകൾ ചത്തതായി ജോൺസൺ പറഞ്ഞു. കുന്നുമ്മയിലെ ജോമോന്റെ നിരവധി താറാവുകളും ചത്തു. കഴിഞ്ഞവർഷവും ഇത്തരത്തിൽ താറാവുകൾ ചത്തിരുന്നെങ്കിലും കർഷകർക്ക് യാതൊരു സാമ്പത്തിക സഹായവും ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |