# ഓരുമുട്ട് നിർമ്മാണം വൈകുന്നു
ആലപ്പുഴ: ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും കാലംതെറ്റിയ മഴയിൽ ആറുകളിലെയും തോടുകളിലെയും ജലനിരപ്പ് താഴാത്തതിനാൽ ഉപ്പുവെള്ളം കയറ്റം തടയാനുള്ള ജില്ലയിലെ ഓരുമുട്ട് നിർമ്മാണം വൈകുന്നു. ഇതോടെ കുട്ടനാട്, അപ്പർകുട്ടനാടൻ മേഖലകളിലെ ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ പുഞ്ചകൃഷിക്ക് ഭീഷണിയായി.
പുഞ്ചകൃഷി സംരക്ഷണത്തിനായാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്. ഉപ്പിന്റെ അംശം ജലാശയത്തിൽ വർദ്ധിക്കുന്നതിനാൽ വിത്തിറക്കാൻ മടിക്കുകയാണ് കർഷകർ. വൃശ്ചിക വേലിയേറ്റത്തിൽ വേമ്പനാട്, കായംകുളം കായൽ, തോട്ടപ്പള്ളി ലീഡിംഗ്ചാനൽ എന്നിവിടങ്ങളിലൂടെയാണ് ഓരുജലം കൃഷിയിടങ്ങളിൽ കയറുന്നത്. ജില്ലയിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നാലും മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ 564ലും ഓരുമുട്ടുകളാണ് വർഷം തോറും നിർമ്മിക്കുന്നത്.
മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ്, കൊട്ടരവളവ്, ഡാണാപ്പടിതോട് എന്നിവിടങ്ങളിൽ മേജർ ഇറിഗേഷന്റെയും മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ ഡിവിഷൻ പരിധിയിൽ 49ഉം ചേർത്തല സബ്ഡിവിഷൻ പരിധിയിൽ 515ഉം ഓരുമുട്ടുകളാണ് നിർമ്മിക്കുന്നത്.
ചെങ്ങന്നൂർ ഡിവിഷൻ പരിധിയിൽ ഹരിപ്പാട് മേഖലയിലാണ് കൂടുതൽ ഓരുമുട്ടുകൾ നിർമ്മിക്കുന്നത്. ഡിസംബർ 15ന് മുമ്പ് ഓരുമുട്ട് നിർമ്മാണം പൂർത്തിയാക്കാനുള്ള ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ പ്രളയജലം കടലിലേയ്ക്ക് ഒഴുക്കാൻ നിലവിലുണ്ടായിരുന്ന മുഴുവൻ ഓരുമുട്ടുകളും നീക്കം ചെയ്തിരുന്നു. ഇനി പുതിയ ഓരുമുട്ടുകൾ നിർമ്മിച്ചാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ.
ഓരുവെള്ളം ഇടവിളകൾക്കും ഭീഷണി
1. നെൽ കൃഷിയുടെയും ഇടവിളകളുടെയും ചുവട് ചീഞ്ഞു
2. ജാതി, വാഴത്തോട്ടം, പച്ചക്കറികൃഷി എന്നിവ നശിച്ചു
3. കിണറുകളും കുളങ്ങളും ഉപ്പുവെള്ളത്തിൽ മുങ്ങി
4. കരകൃഷിക്ക് വ്യപക നാശം
5. ശുദ്ധജല ലഭ്യതയും കുറഞ്ഞു
ആകെ ഓരുമുട്ടുകൾ: 568
മേജർ ഇറിഗേഷൻ: 4
മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ ഡിവിഷൻ: 49
ചേർത്തല സബ്ഡിവിഷൻ: 515
താത്കാലിക ഓരുമുട്ടുകൾ ആശ്രയം
വേലിയേറ്റത്തിൽ തള്ളിക്കയറുന്ന ഉപ്പുവെള്ളം തടയാൻ ഇപ്പോൾ താത്കാലിക ഓരുമുട്ട് മാത്രമാണ് കർഷകർക്ക് ആശ്രയം. ആറാട്ടുപുഴ, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം എന്നീ പഞ്ചായത്തുകളിലായി മൈനർ ഇറിഗേഷൻ 49 ഓരുമുട്ടുകളാണ് നിർമ്മിക്കുന്നത്. ചെമ്പുതോട്, കല്പകവാടി തോട്, ത്രാച്ചേരി, ഡാണാപ്പടി എന്നീ തോടുകൾക്ക് കുറുകേയാണ് പ്രധാനമായും ഓരുമുട്ട് നിർമ്മിക്കുന്നത്. ശേഷിച്ച ഓരുമുട്ടുകൾ ചെറുതോടുകൾക്ക് കുറുകേയാണ് നിർമ്മിക്കുന്നത്. ചേർത്തല സബ്ഡിവിഷനിൽ തണ്ണീർമുക്കത്തും വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറുതോടുകൾക്ക് കുറുകേയുമാണ് നിർമ്മിക്കുന്നത്.
""
ടെണ്ടർ പൂർത്തീകരിച്ചെങ്കിലും ജലനിരപ്പ് താഴാത്തതാണ് ഓരുമുട്ട് നിർമ്മാണം വൈകുന്നത്. വെള്ളം കുറഞ്ഞാൽ സമയബന്ധിതമായി പൂർത്തീകരിക്കും.
എക്‌സി. എൻജിനിയർ,
മൈനറർ ഇറിഗേഷൻ, ചെങ്ങന്നൂർ ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |