# തൊഴിലാളികൾ മറ്റ് ഉപജീവനമാർഗങ്ങൾ തേടുന്നു
ആലപ്പുഴ: കായലിൽ കക്കാ ലഭ്യത കുറഞ്ഞതോടെ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വരുമാനം നിലച്ചു. ജീവിതം പട്ടിണിയിലായതോടെ പലരും തൊഴിൽ മേഖല ഉപേക്ഷിച്ച് മറ്റ് ഉപജീവനമാർഗങ്ങൾ തേടുന്നു. വേമ്പനാട്, കുട്ടനാട് കായൽപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കക്കാ വാരൽ സജീവമായിരുന്നത്.
ലഭ്യത കുറഞ്ഞതോടെ കക്കാ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാളുകളായി തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഡിസംബർ മുതൽ മാർച്ചുവരെയാണ് കക്കായുടെ പ്രജനനം. ഈ സമയം വ്യാപകമായി മല്ലികക്കാ വാരുന്നതാണ് മേഖലയെ പ്രതികൂലമായി ബാധിച്ചത്. പൂർണ വളർച്ചയെത്തുമ്പോൾ വാരിയെടുത്താൽ കക്കാത്തോടും ഇറച്ചിയും മികച്ച വരുമാനമാണ് നൽകുന്നത്. കായലിൽ മല്ലികക്കായുടെയും പൊടിമീനുകളുടെയും സമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് പദ്ധതികൾ നടപ്പാക്കുമ്പോഴാണ് മറുഭാഗത്ത് അനധികൃത കക്കവാരലും മീൻപിടിത്തവും വ്യാപകമായിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിലേക്കടക്കം വ്യാവസായിക ഉപയോഗത്തിന് കക്കാ കൊണ്ടുപോയിരുന്നു. എന്നാലിപ്പോൾ കക്കാ ലഭ്യത പേരിന് മാത്രമേയുള്ളൂവെന്ന് തൊഴിലാളികൾ പറയുന്നു. വെള്ള കക്കാ, കറുത്ത കക്കാ എന്നിങ്ങനെ രണ്ടുതരമാണ് ലഭിച്ചിരുന്നത്. വെള്ള കക്കാ ലഭ്യത കുറഞ്ഞിട്ട് വർഷങ്ങളായി. അടിത്തട്ടിൽ നിന്ന് ലഭിക്കുന്ന ഇതിന് ജീവനുണ്ടാകില്ല. കറുത്ത കക്ക അടിഞ്ഞാണ് വെള്ളകക്കാ ഉണ്ടാകുന്നത്. കുമ്മായത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും വെള്ളകക്കായാണ്.
കുലം നശിപ്പിച്ച് ജല മലിനീകരണം
1. ജല മലിനീകരണമാണ് കക്കയുടെ ലഭ്യത കുറയാൻ പ്രധാന കാരണം
2. എട്ട് മണിക്കൂർ മുങ്ങിയെടുത്താൽ ലഭിക്കുന്നത് എട്ട് പാട്ട കക്കാ
3. ഒരു പാട്ട കക്കാ 20 കിലോയോളം വരും
4. കക്കായിറച്ചിയുടെ വിലയും വലിയ തോതിൽ ഇടിഞ്ഞു
5. കുമ്മായത്തിന് ഉപയോഗിക്കുന്ന കക്കായുടെ ഡിമാൻഡും കുറഞ്ഞു
2018ലെ പ്രളയം തുണച്ചു
2018ലെ പ്രളയത്തെ തുടർന്ന് കായലുകളിൽ ശുദ്ധജല ലഭ്യത വർദ്ധിച്ചു. ഇടയ്ക്ക് അനധികൃത കക്കാവാരൽ നിലച്ചത് കക്കാ സമ്പത്തും വർദ്ധിപ്പിച്ചു. വീണ്ടും മല്ലികക്കാ ഖനനം തുടങ്ങിയതോടെ കക്കാ ലഭ്യതയും കുറച്ചു. തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗങ്ങളായ വൈക്കം, തൈക്കാട്ടുശേരി ഭാഗങ്ങളിലാണ് മല്ലികക്കാ കൂടുതലായുള്ളത്. മൂന്നുവർഷം വരെയാണ് കക്കായുടെ ആയുസ്.
''"
അനധികൃത വാരൽ തടഞ്ഞ് കക്കാ സംരക്ഷിക്കുന്നതിന് നടപടി ആവിഷ്‌കരിക്കണം. കക്കാ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ സംവിധാനങ്ങൾ വേണം.
ഉൾനാടൻ കക്കാ തൊഴിലാളി സംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |