ചാരുംമൂട്: അഞ്ചുദിവസം കരോൾ ഗാനങ്ങളുമായി വീടുകൾ കയറിയിറങ്ങിയ കൊച്ചുകൂട്ടുകാർ, സമ്മാനമായി ലഭിച്ച തുക വിനിയോഗിച്ച് ക്രിസ്മസ് ആഘോഷിച്ചത് വള്ളികുന്നം മാതൃ ജ്യോതി ഓൾഡ് ഏജ് ഹോമിൽ. ചാരുംമൂട് പേരൂർകാരാഴ്മ നിവാസികളായ അനന്തു കൃഷ്ണൻ, അഖിൽ കൃഷ്ണൻ, ആകാശ്, ശ്രീഹരി, കാശിനാഥ്, വിഘ്‌നേഷ്, നോബിൾ, ജിത്തു, ജീവ, അമദ് എന്നിവരാണ് നാടിനാകെ മാതൃകയായത്.
അഞ്ചുദിവസത്തെ കരോളിലൂടെ ലഭിച്ചത് ഏഴായിരത്തോളം രൂപയാണ്. പാവപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങി നൽകാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മൊട്ടയമ്മയെന്ന് വിളിക്കുന്ന പാലവിളയിൽ സരോജിനിഅമ്മയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താവ് മരിച്ച് മക്കളും ബന്ധുക്കളുമില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സരോജിനിഅമ്മയെ വാർഡ് മെമ്പറും അയൽവാസികളും ചേർന്നാണ് മാതൃ ജ്യോതിയിൽ എത്തിച്ചത്.
സരോജിനി അമ്മയ്‌ക്കും മറ്റ് 17 അമ്മമാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കേക്കും ഭക്ഷണങ്ങളുമായാണ് പത്തംഗ സംഘം എത്തിയത്. പിന്നീട് ചാരുംമൂട് ജംഗ്ഷനിലെ സൗജന്യ ഭക്ഷണ അലമാരയിൽ ക്രിസ്മസ് കേക്കുകളും ആഹാരങ്ങളും വാങ്ങി നിറച്ചു. ആകാശിന്റെയും ശ്രീഹരിയുടെയും അമ്മയും വാർഡ് മെമ്പറുമായ ദീപ ജ്യോതിഷും അനന്തു കൃഷ്ണന്റെയും അഖിൽ കൃഷ്ണന്റെയും അമ്മയും ആശാ വർക്കറുമായ അമ്പിളി കൃഷ്ണൻകുട്ടിയും കുട്ടികൾക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |