ആലപ്പുഴ: വേനലെത്തും മുമ്പേ ജില്ലയുടെ പല മേഖലകളിലും കുടിവെള്ളം കിട്ടാതായതോടെ കുഴൽക്കിണർ കുഴിക്കാൻ അപേക്ഷകർ വർദ്ധിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാടിന്റെ അവസ്ഥയും വിഭിന്നമല്ല. ജലാശയങ്ങളിൽ വേലിയേറ്റത്തിൽ ഉപ്പ് കലർന്നതും തിരിച്ചടിയായി. കാലവർഷത്തിന് ശേഷം പരമ്പരാഗത ജലസ്രോതസുകൾ വീണ്ടെടുക്കാനാകാതെ വന്നതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയത്.
ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുഴൽക്കിണർ നിർമ്മിക്കാനുള്ള ആവശ്യക്കാരും വർദ്ധിച്ചു. സാധാരണ ഒരു മാസം 30 മുതൽ 40 വരെ അപേക്ഷകളാണ് ലഭിച്ചിരുന്നത്. എന്നാലിപ്പോൽ 60 മുതൽ 75വരെ അപേക്ഷകളാണ് ഭൂജല ഓഫീസുകളിലെത്തുന്നത്.
വേനൽ കടുക്കുന്നതോടെ 100ൽ കൂടുതൽ അപേക്ഷകളെത്തുമെന്ന് ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അനധികൃതമായി കുഴൽകിണർ നിർമ്മിക്കുന്നതും വർദ്ധിച്ചിട്ടുണ്ട്. ജില്ലയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് അപേക്ഷകൾ കൂടുതലായി ലഭിക്കുന്നത്. ഇതിൽ മുന്നിൽ മാവേലിക്കര, ചുനക്കര, പാലമേൽ പ്രദേശങ്ങളാണ്. ഭൂജലനിയമം അനുസരിച്ച് ഒരു കുഴൽക്കിണർ സ്ഥാപിച്ചാൽ അതിന്റെ അരകിലോമീറ്റർ ചുറ്റളവിനുള്ളിൽ വേറെ കിണറുകൾ കുഴിക്കരുതെന്നാണ് നിയമം. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. സാങ്കേതിക അനുമതിയും ആധുനിക യന്ത്രങ്ങളുമില്ലാതെയാണ് പലയിടത്തും നിർമ്മാണം നടക്കുന്നത്. കുഴൽക്കിണർ സ്ഥാപിക്കാൻ പഞ്ചായത്തിന്റെ അനുമതിക്ക് പുറമേ ഭൂജല വകുപ്പിന്റെയും അനുമതി വേണം.
ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
1. കുട്ടനാട്ടിൽ ജലാശയങ്ങളിൽ ഒഴുക്ക് നിലച്ചു
2. പാടശേഖരങ്ങളിലെ മലിന ജലവും പോളയും അടിയുന്നു
3. വേനലിൽ വെള്ളം ബാഷ്പീകരിച്ച് കുറുകിയ നിലയിൽ
4. വെള്ളത്തിന്റെ സാധാരണ നൈർമല്യം മാറി തടിപ്പ് കൂടുതൽ
5. മിക്ക പഞ്ചായത്തുകളിലും ശുദ്ധജല ദൗർലഭ്യം
6. ജില്ലയുടെ തെക്ക്, കിഴക്ക്, വടക്കൻ മേഖലകളിൽ കുടിവെള്ളം കിട്ടാനില്ല
ലൈസൻസ് നിർബന്ധം
ലൈസൻസുള്ള തൊഴിലാളികൾ വേണം കിണർ കുഴിക്കാൻ. അനുമതിയില്ലാതെ കിണർ കുഴിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 2000 രൂപ വരെ പിഴ ഈടാക്കാനും പണി നിറുത്തിവയ്പിക്കാനും ഭൂജല വകുപ്പിന് അധികാരമുണ്ട്. ലൈസൻസില്ലാതെ കുഴൽ കിണർ കുത്തുന്നത് 20,000 രൂപയ്ക്ക് മുകളിൽ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
''''
വേനൽ ശക്തമാകും മുമ്പേ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുഴൽകിണർ നിർമ്മിക്കാനുള്ള ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു. നിലവിൽ 60 മുതൽ 75വരെ അപേക്ഷകളാണ് ലഭിക്കുന്നത്.
ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |