ആലപ്പുഴ: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾ സമ്പർക്കം പൂർണമായും ഒഴിവാക്കണം.
മൂന്നു ദിവസത്തിലധികം ശരീരോഷ്മാവ് നൂറിന് മുകളിൽ തുടരുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഒരു മണിക്കൂറിനുള്ളിൽ മൂന്നു തവണ ഓക്‌സിജൻ സാച്ചുറേഷൻ 93 ശതമാനത്തിൽ കുറഞ്ഞു നിൽക്കുക, നെഞ്ചുവേദന, നെഞ്ചിൽ ഭാരം, ആശയക്കുഴപ്പം, കഠിനമായ ക്ഷീണം എന്നിവ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറണം.
പോസിറ്റീവായി ഏഴു ദിവസം കഴിഞ്ഞവർക്ക് അവസാന മൂന്നുദിവസം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഐസൊലേഷൻ അവസാനിപ്പിക്കാം. ഹോം ഐസൊലേഷനിൽ കഴിഞ്ഞവർക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ല.
ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ
1. കൊവിഡ് രോഗികൾ വായുസഞ്ചാരമുള്ള മുറിയിൽ കഴിയുക
2. കൃത്യസമയത്ത് ആഹാരം കഴിക്കണം, ധാരാളം വെള്ളം കുടിക്കുക
3. ഡോക്ടർമാരോ ആരോഗ്യപ്രവർത്തകരോ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക
4. സ്വയം ചികിത്സ ഒഴിവാക്കണം
5. മറ്റ് രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ മുടക്കരുത്
6. പാരാസെറ്റമോൾ കഴിച്ചിട്ടും ചൂട് കുറയുന്നില്ലെങ്കിൽ ഡോക്ടറെ അറിയിക്കണം
7. മാസ്‌ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക
""
കൊവിഡിനൊപ്പം ഒമിക്രോൺ രോഗികളുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ജനങ്ങൾ കർശന ജാഗ്രത പുലർത്തണം.
ഡോ. ജമുനാ വർഗീസ്
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |