ആലപ്പുഴ: എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളെക്കാൾ കൂടുതൽ എണ്ണം പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ ലഭ്യമാണെന്നതിനാൽ അഡ്മിഷനായി നെട്ടോട്ടമോടേണ്ടതില്ലെന്ന് പ്രതീക്ഷ. ഇത്തവണ എസ്.എസ്.എൽ.സി പാസായ എല്ലാവരും അഡിമിഷൻ നേടിക്കഴിഞ്ഞാലും ജില്ലയിൽ 760 സീറ്റുകൾ ഒഴിഞ്ഞു കിടക്കും. സേ പരീക്ഷ പൂർത്തിയാവുന്നതോടെയും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം വരുന്നതോടെയും അപേക്ഷകരുടെ എണ്ണം കൂടും. എന്നാൽ എല്ലാ വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കില്ല. വലിയൊരു ശതമാനം പേർ ഐ.ടി.ഐ, പോളിടെക്‌നിക്, വി.എച്ച്.എസ്.ഇ, വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ എന്നിവയിലേക്ക് തിരിയും. മുമ്പ് സീറ്റുകളിൽ 20 ശതമാനം വർദ്ധനവ് വരുത്തിയപ്പോൾ ജില്ലയിൽ 18 സ്‌കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം തന്നെ ജില്ലയിൽ സീറ്റ് വർദ്ധനവ് ഒഴിവാക്കിയിരുന്നു. ഏകജാലകം വഴിയാവും പ്രവേശനം. കൂടാതെ സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട എന്നിവ വഴിയും അഡ്മിഷൻ നടക്കും. ഒരു ബാച്ചിൽ 50 വിദ്യാർത്ഥികൾ എന്ന നിലയിലാവും അഡ്മിഷൻ.
ജില്ലയിൽ
എസ്.എസ്.എൽ.സി ജയിച്ചവർ : 21879
പ്ലസ് വൺ സീറ്റുകൾ : 22639 (ഗവ: 6900, എയ്ഡഡ്: 13900)
മിച്ചം വരുന്ന സീറ്റുകൾ : 760
ഹയർ സെക്കൻഡറി സ്കൂളുകൾ: 124
സർക്കാർ : 45
ഏയ്ഡഡ് : 64
അൺ ഏയ്ഡഡ് : 13
റസിഡൻഷ്യൽ : 1
ടെക്നിക്കൽ : 1
ബാച്ചുകളുടെ എണ്ണം
സയൻസ് - 258
ഹ്യുമാനിറ്റീസ് - 66
കൊമേഴ്‌സ് - 130
ആകെ ബാച്ചുകൾ - 454
സയൻസിന് ഡിമാൻഡ്
ആവശ്യത്തിലധികം സീറ്റുകളുള്ളപ്പോഴും, സയൻസ് സീറ്റിനു വേണ്ടി എല്ലാവരും വാശിപിടിക്കുന്ന അനുഭവം മുൻ കാലങ്ങളിലുണ്ടായിട്ടുണ്ട്. ഏകജാലകം വഴിയാണ് പ്രവേശനമെങ്കിലും, മാനേജ്മെന്റിന് പണം നൽകിയും സീറ്റുകൾ ഉറപ്പിക്കാനുള്ള രക്ഷിതാക്കളുടെ തത്രപ്പാട് ആരംഭിച്ചിട്ടുണ്ട്.
ജില്ലയിൽ ആവശ്യത്തിലധികം പ്ലസ് വൺ സീറ്റുകൾ ലഭ്യമാണ്. ഒരാൾ പോലും സീറ്റ് ലഭിക്കാതെ മാറിനിൽക്കേണ്ടി വരില്ല. വിദ്യാർത്ഥികൾക്ക് സീറ്റ് സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ല
- എസ്, മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |