തുറവൂർ: അരൂർ നിയോജക മണ്ഡലത്തിലേക്കെത്തിയ ഭാരത് ജോഡോ യാത്രയെ എതിരേറ്റത് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിലുളള 101 വാദ്യകലാകാരൻമാരുടെ മേള പ്രപഞ്ചം . ഇന്നലെ രാവിലെ മണ്ഡലത്തിന്റെ തെക്കേയറ്റമായ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയ്ക്ക് മുന്നിൽ പദയാത്രയായി എത്തിയ രാഹുൽ ഗാന്ധിയെ നേതാക്കൾ ചേർന്ന് സ്വീകരിച്ചാനയിച്ചു. 9.45 ന് തുറവൂർ കവലയിൽ ഒരുക്കിയ ആവേശോജ്ജ്വല സ്വീകരണത്തിന് പെരുവനത്തിന്റെ മേള വിസ്മയം അകമ്പടിയായി. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തെയും നേതാക്കളെയും ഏറെ നേരം മേളക്കൊഴുപ്പിലാഴ്ത്തിയാണ് പഞ്ചാരിമേളം സമാപിച്ചത്. ഏറെക്കാലങ്ങൾക്ക് മുമ്പ് രാജീവ് ഗാന്ധിക്കും സോണിയാ ഗാന്ധിക്ക് മുന്നിലും മേളമൊരുക്കുകയും അവരുടെ ഒപ്പം നിന്ന് ഫോട്ടോയെടുത്ത ചെയ്ത പെരുവനത്തിന് പിന്നീട് അവരുടെ മകനായ രാഹുൽ ഗാന്ധിയ്ക്ക് മുന്നിൽ പഞ്ചാരിമേളത്തിന് അവസരം ലഭിച്ചത് ഇപ്പോഴാണ്. തുറവൂർ മഹാക്ഷേത്രത്തിന് മുമ്പിൽ ദേശീയപാതക്കരികിൽ സജ്ജമാക്കിയ സ്വീകരണപന്തലിൽ പെരുവനത്തിന്റെ മേളം തിരക്കിനിടയിലും ആസ്വദിച്ച രാഹുൽ അദ്ദേഹത്തെ വണങ്ങി അഭിനന്ദിച്ചശേഷമാണ് യാത്ര തുടർന്നത്. രാഹുലിന്റെ സ്വീകരണ പരിപാടിയിൽ പെരുവനത്തിന്റെ മേളം വേണമെന്ന എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദ്ദേശത്തെ തുടർന്നാണ് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം തുറവൂരിൽ ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |