ആലപ്പുഴ : കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് കായൽയാത്ര ആസ്വദിക്കാനായി ആരംഭിച്ച വേഗ, സീ കുട്ടനാട് ബോട്ടുകൾ റെക്കാഡ് കളക്ഷൻ നേടിയതോടെ ഇത്തരം കൂടുതൽ ബോട്ടുകൾ നിർമ്മിക്കാൻ മുന്നിട്ടിറങ്ങി സംസ്ഥാന ജലഗതാഗത വകുപ്പ്. 100യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന സോളാർ ക്രൂയിസ് ബോട്ടിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. മൂന്ന് കോടിയാണ് ചെലവ്. കൂടാതെ 72യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടുകളും നിർമ്മിക്കും. 2.5കോടി വീതമാണ് ഓരോ ബോട്ടിനും ചെലവ്. അരൂരിലെ സ്വകാര്യ സ്ഥാപനത്തിനാണ് നിർമ്മാണച്ചുമതല. രണ്ട് പുതിയ വാട്ടർ ടാക്സികളുടെ നിർമ്മാണവും പുരോഗമിക്കുന്നു.
120 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ശീതീകരണ സംവിധാനം ഉള്ള 'വേഗ' ബോട്ടും 75യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുമാണ് നിലവിൽ ടൂറിസം മേഖലയിൽ സർവീസ് നടത്തുന്നത്. വേഗയിൽ കഴിഞ്ഞ ഒരുവർഷക്കാലം 1,86,61,105രൂപ കളക്ഷൻ ലഭിച്ചു. 2022 ഒക്ടോബറിൽ നീരണിഞ്ഞ പുതിയ സീ കുട്ടനാട് ബോട്ടിന് ഇതുവരെ ലഭിച്ചത് 11,53,900രൂപയാണ്. റെക്കാഡ് കളക്ഷനാണ് ഇത്. ടൂറിസം സീസൺ ആരംഭിച്ചതോടെ ഇരുബോട്ടുകളുടെയും മുഴുവൻ സീറ്റുകളും എല്ലാദിവസവും ബുക്കിംഗാണ്.
പറശ്ശിനിക്കടവ്, മുഹമ്മ എന്നിവടങ്ങളിലാണ് നിലവിൽ വാട്ടർ ടാക്സിയുള്ളത്. മുഹമ്മ ബോട്ടുജെട്ടിയിൽ നിന്ന് ആരംഭിച്ച വാട്ടർ ടാക്സിയ്ക്ക് ഒരു മണിക്കൂർ യാത്രക്ക് ഒരാൾക്ക് 150 രൂപ വീതം 10പേർക്ക് 1500രൂപയും 15മിനിട്ട് യാത്രയ്ക്ക് ഒരാൾക്ക് 40രൂപ വീതം 400രൂപയുമാണ് ചാർജ്.
സൂപ്പറാണ് വേഗ
ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് നാലിന് തിരിച്ചെത്തും
പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ ബ്ലോക്ക് തുടങ്ങിയ ഇടങ്ങളിലൂടെ സഞ്ചാരം
40 എ.സി സീറ്റുകളും 80 നോൺ എ സി സീറ്റുകളുമാണ് കാറ്റമറൈൻ ബോട്ടിലുളളത്
എ.സി സീറ്റിന് 600 രൂപയും നോൺ എസിക്ക് 400 രൂപയുമാണ് നിരക്ക്
കുടുംബശ്രീ വിളമ്പുന്ന നാടൻ ഭക്ഷണങ്ങളും ഐസ്‌ക്രീം, ചായ, സ്നാക്സ് എന്നിവയും ബോട്ടിൽ ലഭ്യം.
400 രൂപയ്ക്ക് അഞ്ച് മണിക്കൂർ
കായൽപ്പരപ്പിലെ യാത്രയ്ക്ക് ആയിരങ്ങളും പതിനായിരങ്ങളുമൊക്കെ ഹൗസ് ബോട്ടുകൾ ഈടാക്കുമ്പോൾ 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ സുരക്ഷിതമായ ബോട്ട് യാത്രയാണ് സീ കുട്ടനാടിലൂടെ ജലഗതാഗത വകുപ്പ് ഒരുക്കുന്നത്. ജലഗതാഗതവകുപ്പിന്റെ പ്രത്യേക വിഭാഗത്തിലാണ് ഇതിലേക്കുള്ള സീറ്റ് ബുക്കിംഗ്.
ഡിസംബറിൽ സീറ്റ് ഫുൾ
ഡിസംബറിൽ ഇനിയുള്ള ദിവസങ്ങളിൽ വേഗ, സീ കുട്ടനാട് ബോട്ടുകളിലെ മുഴുവൻ സീറ്റുകളും ബുക്കിംഗായി. ബുക്കിംഗിന് ഫോൺ: 940050325, 9400050326.
കഴിഞ്ഞ ഒരു വർഷം വേഗ ബോട്ടിന് ലഭിച്ച കളക്ഷൻ : 1.86കോടി രൂപ
കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ടുള്ള പദ്ധതികളുടെ ഭാഗമായി കായൽ സഞ്ചാരികളെ ആകർഷിക്കുന്നിനായി ആധുനിക സംവിധാനത്തോടെ കൂടുതൽ ബോട്ടുകൾ നിർമ്മിക്കും. കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അന്തർദേശീയ നിലവാരമുള്ള സുരക്ഷിത ബോട്ടുകളിൽ സഞ്ചരിക്കാം.
- ഷാജി വി.നായർ, മാനേജിംഗ് ഡയറക്ടർ, ജലഗതാഗത വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |