പ്രതിയുടെ പക്കൽ നിന്ന് എ.ഡി.എം.എയും കണ്ടെടുത്തു
അമ്പലപ്പുഴ : പറവൂർ ഭാഗത്ത് വാഹന പരിശോധന നടത്തിയ പൊലീസിനു നേർക്ക് വടിവാൾ വീശിയ യുവാവിനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 650മില്ലിഗ്രാം എം.ഡി എം.എയും കണ്ടെടുത്തു. തിരുവമ്പാടി വലിയമരം പരുത്തിപ്പള്ളിയിൽ വിച്ചുവിനെയാണ് (21) പുന്നപ്ര പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച അർദ്ധരാത്രിയോടെ പറവൂർ ഷാപ്പ് മുക്കിന് പടിഞ്ഞാറുള്ള റെയിൽവേ ക്രോസിന് സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായരുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ രാത്രിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ ഒരു സ്കൂട്ടറിന്റെ പിന്നിലിരുന്നെത്തിയ വിച്ചു പൊലീസിന് നേർക്ക് വടിവാൾ വീശുകയായിരുന്നു. പൊലീസ് സംഘം വിച്ചുവിനെ കീഴ്പ്പെടുത്തിയപ്പോഴേക്കും സ്കൂട്ടർ ഓടിച്ചിരുന്നയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു . തുടർന്ന് നടത്തിയ പരിശോധനയിലാണ് വിച്ചുവിന്റെ പക്കൽ നിന്ന് എം.ഡി. എം .എ കണ്ടെടുത്തത് .സ്കൂട്ടർ ഓടിച്ചിരുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ വിച്ചു വിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ട് . പുന്നപ്ര എസ്.എച്ച് .ഒ ലൈസാദ് മുഹമ്മദ്, എസ്.ഐ അജീഷ് കുമാർ, എ.എസ്.ഐ രിഷ് ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, രമേഷ് ബാബു , സി.പി.ഒ സതീഷ്, ജോസഫ് എന്നിവരും സ്പെഷ്യൽ ടീം അംഗങ്ങളായ ടോണി, രാജീവ്, ബിനോയ്, ഡിനു വർഗീസ് എന്നിവരും ഉൾപ്പെട്ട ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |