# കുട്ടികളുടെ ബാഗ് അദ്ധ്യാപകർ പരിശോധിക്കരുതെന്ന ഉത്തരവിൽ ഭിന്നാഭിപ്രായം
ആലപ്പുഴ: സ്കൂളുകളിൽ ക്ളാസ് സമയം കുട്ടികൾക്ക് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ബാഗിൽ സൂക്ഷിക്കാമെന്നും അദ്ധ്യാപകർ ഫോൺ കണ്ടെത്താനായി, കുട്ടികളുടെ അന്തസിനെ ബാധിക്കുംവിധം ബാഗ് പരിശോധനയോ ദേഹപരിശോധനയോ പാടില്ലെന്നുമുള്ള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിൽ ഭിന്നാഭിപ്രായം. ബാഗ് പരിശോധിക്കരുതെന്ന നിർദ്ദേശം കനത്ത പ്രത്യാഘാതം വരുത്തുമെന്നാണ് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നത്.
കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് രക്ഷിതാവ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. നിലവിൽ, വിദ്യാർത്ഥികൾ സ്കൂളിൽ ഫോൺ ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾ കൊണ്ടുവരുന്ന മൊബൈൽ ഫോണുകൾ സ്കൂൾ സമയം കഴിയുംവരെ സ്വിച്ച് ഓഫാക്കി സൂക്ഷിക്കാൻ സ്കൂൾ അധികൃതർ അനുവാദം നൽകണമെന്നാണ് കമ്മിഷൻ ആവശ്യപ്പെടുന്നത്.
സാമൂഹിക മാദ്ധ്യമ സാക്ഷരത ആർജ്ജിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകുകയാണ് വേണ്ടതെന്ന് ബാലാവകാശ കമ്മഷൻ നിരീക്ഷിക്കുന്നു. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി പിളരുകയോ ഇല്ലെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.
# കാലം മാറിയത് അറിഞ്ഞില്ലേ!
കൊവിഡ് കാലത്തെ അമിത മൊബൈൽ ഉപയോഗം കുട്ടികളെ ഫോണിന് അടിമപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് സമയം അദ്ധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതിനിടെയാണ് ബാലാവകാശ കമ്മിഷൻ കുട്ടികളുടെ ഫോൺ ഉപയോഗം സംബന്ധിച്ച പുതിയ ഉത്തരവിറക്കിയിയത്. സ്കൂളിലെ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി 2010ലാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റവുമൊടുവിൽ ഉത്തരവിറക്കിയത്. എന്നാൽ ഈ കാലഘട്ടത്തിൽ നിന്ന് വിവരസാങ്കേതിക വിദ്യ വളരെയേറെ മുന്നോട്ട് പോയെന്നും മൊബൈൽ ഫോൺ വ്യക്തിജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായെന്നും കമ്മിഷൻ നിരീക്ഷിക്കുന്നു.
സ്കൂളിൽ ഫോൺ കൊണ്ടുപോകാൻ അവസരം കിട്ടിയാൽ, ഒരാവശ്യവുമില്ലെങ്കിലും കുട്ടികൾ അതിനായി വാശിപിടിക്കും. സ്വിച്ച് ഓഫ് ചെയ്ത് മാറ്റിവയ്ക്കലൊന്നും പ്രാവർത്തികമാവില്ല. സമയം കിട്ടുമ്പോഴെല്ലാം കൂട്ടുകാർക്കൊപ്പം ഫോൺ ഉപയോഗിക്കാനാണ് സാദ്ധ്യത
ശരണ്യ ബൈജു, രക്ഷിതാവ്
ലഹരി വ്യാപനം അതിശക്തമായ കാലത്ത് ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഒരു കുട്ടിയുടെ ബാഗിൽ ലഹരിയുണ്ടെന്ന വിവരം ലഭിച്ചാൽ പോലും ഉത്തരവിന്റെ പശ്ചാത്തലത്തിൽ പരിശോധന നടത്താൻ അദ്ധ്യാപകർ ഭയപ്പെടും
കൃഷ്ണ അർജ്ജുൻ, രക്ഷിതാവ്
കുട്ടികൾ സ്കൂൾ പരിസരത്ത് വെച്ച് ഓൺലൈൻ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുകയോ ലഹരി കടത്തിന് സ്കൂൾ ബാഗ് തന്നെ ഉപയോഗിക്കുകയോ ചെയ്താൽ പോലും അദ്ധ്യാപകർ ഇടപെടരുതെന്നാണോ കമ്മിഷൻ ഉദ്ദേശിക്കുന്നത്?
അദ്ധ്യാപകർ, പൊതുവിദ്യാഭ്യാസ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |