ആലുവ: ചരിത്രപ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് അദ്വൈതാശ്രമത്തിൽ തുടക്കം. പ്രൗഢഗംഭീരവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ആത്മീയതയേയും ഭൗതികതയേയും മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1924ലെ ശിവരാത്രിയോടനുബന്ധിച്ച് പെരിയാറിന്റെ തീരത്തെ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരുദേവനാണ് രണ്ടു ദിവസം നീണ്ടുനിന്ന സർവമത സമ്മേളനം വിളിച്ചു ചേർത്തത്. തെക്കേ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ നടമാടിയ ജാതി- മത സ്പർദ്ധകളും സംഘടിതമായ മതപരിവർത്തനശ്രമങ്ങളും 1921ലെ മാപ്പിളലഹളയും പോലുള്ള അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷമാണ് മതമല്ല മനുഷ്യനാണ് വലുതെന്ന വിശ്വമാനവ സാഹോദര്യ സന്ദേശവുമായി സർവമത സമ്മേളനം നടത്താൻ ശ്രീനാരായണഗുരുവിന് പ്രേരണയായത്. അത് ലോകത്തെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായ മതസാഹോദര്യ സമ്മേളനമായി മാറുകയും ചെയ്തു.
1924 മുതൽ ഗുരുദേവന്റെ ശിഷ്യപരമ്പരയിലെ സന്യാസിമാരുടെ നേതൃത്വത്തിൽ എല്ലാവർഷവും ശിവരാത്രി നാളിൽ ആലുവ അദ്വൈതാശ്രമം സർവമത സമ്മേളനത്തിന് വേദിയായിട്ടുണ്ട്. 100ാമത് സമ്മേളനം 18ന് നടക്കും. ഒരുവർഷക്കാലം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം കേരളത്തിൽ മതേതര മാനസം കെട്ടിപ്പടുക്കുന്നതിൽ ശ്രീനാരായണഗുരു വഹിച്ച പങ്കും പ്രാധാന്യവും വരും തലമുറയിലേക്ക് പകർന്നുനൽകാൻ അദ്വൈതാശ്രമത്തോടനുബന്ധിച്ച് വിപുലമായ ലൈബ്രറിയും പഠനകേന്ദ്രവും സാംസ്കാരിക നിലയവും സ്ഥാപിക്കണമെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ശിവിഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു. 12 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ.ജോൺ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗവും ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രകാശം, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവർ പങ്കെടുത്തു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |