കൊച്ചി: ജില്ലയിൽ പനിബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നതായി ആരോഗ്യവിദഗ്ദ്ധർ. പനി പടരാൻ തുടങ്ങിയതോടെ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒ.പിയിലും ഐ.പിയിലും വൻ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ഡോക്ടറെ കാണാൻ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നു. ഒ.പിയിലെ തിരക്ക് കാഷ്വാലിറ്റിക്ക് മുന്നിലേക്കു നീളുന്ന കാഴ്ചയാണ് പല സർക്കാർ ആശുപത്രികളിലും. മുൻവർഷത്തേക്കാൾ പനിബാധിക്കുന്നവരുടെ എണ്ണം ഇത്തവണ 20 ശതമാനം അധികമാണെന്ന് ഡോക്ടർമാർ പറയുന്നു. പനിബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാദ്ധ്യത.
മൂന്നുദിവസത്തിലധികം നീളുന്ന പനി സൂക്ഷിക്കണം
പനി മൂന്നുദിവസത്തിൽ കൂടുതൽ നീണ്ടുനിന്നാൽ വൈദ്യസഹായം തേടണം. ആരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടണം. കുറഞ്ഞില്ലെങ്കിൽ അതെന്തുകൊണ്ടാണെന്നും ഏതു തരം പനിയാണെന്നും കണ്ടെത്തണം. ജില്ലയിൽ ഡെങ്കിപ്പനി, കൊവിഡ്, എലിപ്പനി എന്നിവ കൂടുതലായതിനാൽ പരിശോധന നടത്തി ഉറപ്പാക്കണം.
വേനലിനെ സൂക്ഷിക്കണം
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് പലതരത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമാകും. സൂര്യാഘാതം, സൂര്യതാപം എന്നിവയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ സമയത്ത് ശുദ്ധജലം നന്നായി കുടിക്കണം. പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം. കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കരുത്. കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്. പാർക്ക് ചെയ്ത വാഹനത്തിൽ അധിക സമയം ഇരിക്കുന്നത് ഒഴിവാക്കണം,
ആശുപത്രിയിൽ ചികിത്സ തേടിയവർ
(ഒരാഴ്ചത്തെ കണക്ക്)
മാർച്ച് 3-പനി- 464, ഡെങ്കിപ്പനി -4, എലിപ്പനി - 1, കൊവിഡ്- 14
മാർച്ച് 4- പനി- 439, ഡെങ്കിപ്പനി-7, എലിപ്പനി-6, കൊവിഡ്- 11
മാർച്ച് 5- പനി- 352, ഡെങ്കിപ്പനി-5, എലിപ്പനി-1, കൊവിഡ്- 13
മാർച്ച് 6- പനി- 516, ഡെങ്കിപ്പനി- 2, എലിപ്പനി-0, കൊവിഡ്- 6
മാർച്ച് 7- പനി- 495, ഡെങ്കിപ്പനി- 12, എലിപ്പനി- 1, കൊവിഡ്- 16
മാർച്ച് 8- പനി- 628, ഡെങ്കിപ്പനി- 1 എലിപ്പനി- 0, കൊവിഡ്- 18
മാർച്ച് 9- പനി- 488, ഡെങ്കിപ്പനി- 8, എലിപ്പനി- 2, കൊവിഡ്- 22
പനി ബാധിതരുടെ എണ്ണം വലിയതോതിൽ കൂടുന്നുണ്ട്. ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടണം.
ഡോ. ഷഹീർഷാ,
സൂപ്രണ്ട്,
എറണാകുളം ജനറൽ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |