കാഞ്ഞങ്ങാട്: തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തിവന്ന കർണ്ണാടക രജിസ്‌ട്രേഷനിലുള്ള രണ്ട് ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. ഇവരിൽ നിന്നും 4.5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ, ബേക്കൽ കോസ്റ്റൽ പൊലീസും സംയുക്തമായാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കർണ്ണാടക ബോട്ടുകളുടെ ഉടമകളിൽ നിന്നും അഡ്ജൂഡിക്കേഷൻ നടപടികൾക്കു ശേഷം കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ ലബീബ് 4.5 ലക്ഷം രൂപ പിഴ ഈടാക്കി.
കർണ്ണാടക ബോട്ടുകളായ 'അലീസ', 'സാഗർ സമ്പത്ത്'എന്നീ ബോട്ടുകളാണ് തൃക്കരിപ്പൂർ തീരത്ത് 12 നോട്ടിക്കൽ മൈലിനുള്ളിൽ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആർ. ജുഗ്നുവിന്റെ നിർദ്ദേശപ്രകാരം ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ സി.പി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്‌മെന്റ് എസ്.സി.പി.ഒ വിനോദ് കുമാർ, ഷിറിയ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.സി.പി. ഒ സൂരജ്, കോസ്റ്റൽ വാർഡൻ സജിൻ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഒ സുധീർ, കോസ്റ്റൽ വാർഡൻ അനുകേത്, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബേക്കൽ എസ്.സി.പി.ഒ രാജീവൻ, എസ്.സി.പി.ഒ പവിത്രൻ, റസ്‌ക്യൂ ഗാർഡ് മാരായ ശിവകുമാർ, ധനീഷ്, അക്ബർ അലി, പ്രീജിത്ത്, ബിനീഷ്, സ്രാങ്ക് നാരായണൻ, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |