കൊച്ചി: കോഴികർഷകരെ കഷ്ടത്തിലാക്കി കോഴിത്തീറ്റ വില വർദ്ധനവ്. രണ്ടു മാസത്തിനിടെ 50 കിലോയുടെ ഒരുചാക്ക് തീറ്റയ്ക്ക് 50 രൂപയാണ് വർദ്ധിച്ചത്. രണ്ടുവർഷത്തിനിടെ 550 രൂപയോളം വില വ്യത്യാസം ഉണ്ടായതായി കർഷകർ പറയുന്നു.
20 രൂപ മുതലാണ് കോഴിക്കുഞ്ഞിന്റെ വില. ഇതിനെ വളർത്തി വില്പനപ്രായത്തിലെത്തിക്കുമ്പോൾ 80 രൂപയോളം ചെലവുവരും.
പ്രീസ്റ്റാർട്ടർ, സ്റ്രാർട്ടർ, ഫിനിഷർ എന്നിങ്ങനെയാണ് തീറ്റ നൽകുന്നത്.
കുഞ്ഞായിരിക്കേ വേണ്ട തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാർട്ടർ. പ്രോട്ടീൻ കൂടുതലുള്ള താണ് സ്റ്റാർട്ടർ. പിന്നത്തേതാണ് ഫിനിഷർ. ഇവയുടെ എല്ലാം വിലയിൽ ഒരേ രീതിയിൽ മാറ്റം വന്നിട്ടുണ്ട്. ഗതാഗത ചെലവ് 110- 115 രൂപ വരെയാണ്. പ്രാദേശിക അടിസ്ഥാനത്തിൽ തുകയിൽ വ്യത്യാസമുണ്ടാകും. ഈ അമിത ചെലവുകൾ മൂലം കോഴി വളർത്തൽ ലാഭമില്ലാത്ത ബിസിനസായി മാറുമെന്നും കർഷകർ പറയുന്നു.
45 ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒന്നിന് കുറഞ്ഞത് മൂന്നുകിലോ തീറ്റ വേണ്ടി വരും. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാൽ നഷ്ടം പിന്നെയും കൂടും. രോഗങ്ങൾ കാരണം കോഴികൾ ചാകുന്നതും നഷ്ടം കൂട്ടും. മരുന്ന്, വെള്ളം എന്നിവയ്ക്കും പണം ചെലവഴിക്കണം. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും വലിയ ബാദ്ധ്യതയാണ്. സ്വന്തമായി വളർത്തുന്നവർക്കു പണിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രതീക്ഷയോടെ ഏപ്രിൽ
റംസാൻ വ്രതം ആരംഭിച്ചതോടെ കോഴി വിലയിൽ നേരിയ ഉയർച്ചയുണ്ടായിട്ടുണ്ട്. ഫാമുകളിൽനിന്നുള്ള കോഴിക്ക് 100 രൂപയാണ് വില. ഇതു കടകളിലെത്തുമ്പോൾ 115 മുതൽ 120 രൂപ വരെയുണ്ട്. നോമ്പുകാലത്ത് വിഭവങ്ങളിലേറെയും കോഴിയിറച്ചികൊണ്ടുള്ളതാണ്. അതിനാൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാദ്ധ്യത. ഈസ്റ്റർ വിപണിയും ഡിമാൻഡ് കൂട്ടും. ഈ വർഷം നന്നാവുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
കോഴിത്തീറ്റ വില
പ്രീ സ്റ്റാർട്ടർ- 1925
സ്റ്റാർട്ടർ- 1880
ഫിനിഷർ- 1840
കോഴിത്തീറ്റയുടെ തുടർച്ചയായ വിലവർദ്ധന കർഷകരെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. പലരും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
എസ്.കെ. നസീർ
സംസ്ഥാന ജനറൽ സെക്രട്ടറി
ഓൾ കേരള പൗൾട്രി ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |