മൂവാറ്റുപുഴ: പെരിങ്ങഴയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മാറാടി സ്വദേശിനി ഉഷയെ (38) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മധുവിന് ജീവപര്യന്തം തടവും 50,000രൂപ പിഴയും മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷ വിധിച്ചു. മധുവിന്റെ രണ്ടാം വിവാഹമായിരുന്നു. തുടർന്ന് പല സ്ഥലങ്ങളിലും ഇവർ വാടകയ്ക്ക് താമസിച്ചിരുന്നു. ഉഷ ഒരു കറിപൗഡർ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. സാമ്പത്തിക കാര്യങ്ങൾ പറഞ്ഞ് 2015 മേയ് 28ന് രാത്രി 10.30ഓടെ പ്രതി വീട്ടിൽ വഴക്കുണ്ടാക്കുകയും വാക്കത്തിയെടുത്ത് ഉഷയുടെ തലയ്ക്കും കഴുത്തിനും വെട്ടുകയും ചെയ്തു. പ്രാണരക്ഷാർത്ഥം വീട്ടിൽനിന്ന് ഇറങ്ങിയോടിയ ഉഷ അയൽവാസിയുടെ വീടിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെയെത്തിയ പ്രതി തടയാൻ ചെന്ന അയൽവാസിക്കുനേരെയും വാക്കത്തി വീശി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഉഷ മരണമടഞ്ഞത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് മധു ഹാജരായി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത് കേസിൽ എറണാകുളം റൂറൽ എ.എസ്.പി ആയിരുന്ന മെറിൻ ജോസഫാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |