കൊച്ചി: കൗണ്ടിംഗ് ദിനത്തിൽ പാർട്ടി പ്രവർത്തകരുടെ പ്രകടനങ്ങളെക്കുറിച്ച് ഓർത്ത് സമൂഹത്തിൽ ആധി പടരുമ്പോൾ തികഞ്ഞ മുന്നൊരുക്കവും യാഥാർത്ഥ്യബോധവുമുൾക്കൊണ്ട് രാഷ്ട്രീയ നേതൃത്വങ്ങൾ. കൊവിഡ് വ്യാപനത്തിന് ഇന്ധനം പകരാൻ തങ്ങളില്ലെന്ന് അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുകയാണ് ജില്ലയിലെ മുന്നണി നേതൃത്വങ്ങൾ.
ഇലക്ഷൻ കമ്മിഷനും സർക്കാരും എടുത്ത തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കും. അക്കാര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിൽ ആവശ്യമുള്ളവർ മാത്രമേ പോകൂ. ആഹ്ലാദ പ്രകടനങ്ങളോ സ്ഥാനാർത്ഥിയെ എടുത്ത് കൊണ്ടുവരികയോ ഒന്നും വേണ്ടെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സി.എൻ.മോഹനൻ,
സി.പി.എം സെക്രട്ടറി
കൗണ്ടിംഗ് ഏജന്റുമാരും ചീഫ് ഇലക്ഷൻ ഏജന്റും കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പോയാൽ മതി എന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ആഹ്ലാദ പ്രകടനം തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ട്. ജയിച്ച സ്ഥാനാർത്ഥികളെ ഡി.സി.സി ഓഫീസുകളിൽ എത്തിച്ച് അവർക്ക് മാലയിട്ട് സ്വീകരിച്ച് പറഞ്ഞയക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. പര്യടനമൊക്കെ പിന്നീട് നടത്തും. എല്ലാ കാര്യങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും.
ഡൊമിനിക് പ്രസൻേറഷൻ,
യു.ഡി.എഫ് ജില്ലാ കൺവീനർ
സർവകക്ഷിയോഗത്തിൽ എടുത്ത തീരുമാനം അക്ഷരംപ്രതി അനുസരിക്കും. ജനങ്ങളുടെ ജീവനാണ് വലുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങളെ കൊവിഡിൽ നിന്ന് രക്ഷിക്കാനാണ് ശ്രമം. കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന ഒരു പ്രവർത്തനവും നടത്തില്ല.
എസ്. ജയകൃഷ്ണൻ
എൻ.ഡി. എ ജില്ലാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |