കോലഞ്ചേരി: സന്ധ്യമയങ്ങിയാൽ പുത്തൻകുരിശ് പഞ്ചായത്തോഫീസിന് മുന്നിൽ ഒരില അനങ്ങണമെങ്കിൽ ലൂണ അറിയണം. ഓഫീസിൽനിന്ന് ജീവനക്കാർ മടങ്ങുന്നതോടെ പിന്നീട് ലൂണയാണ് ഇവിടെ സ്വയംപ്രഖ്യാപിത കാവൽക്കാരി. ഇപ്പോൾ തുടങ്ങിയ ഡോമിസലറി കെയർ സെന്ററിന്റെ അധികഡ്യൂട്ടി ഏറ്റെടുത്തതൊഴിച്ചാൽ രാവിലെ ജീവനക്കാർ എത്തുംവരെ ഒരാൾക്ക് ഓഫീസ് പരിസരത്ത് അതിക്രമിച്ച് കടക്കാനാകില്ല. അത്ര ശക്തമായ കാവലാണ്.
ലൂണയുടെ വരവിന്റെ കഥ
ലൂണ ആരാണെന്നല്ലേ ? സംശയംവേണ്ട. ഒന്നരവർഷം മുമ്പ് പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചുകയറി കുടികിടപ്പവകാശം സ്വന്തമാക്കിയ നായയാണ് ഇവൾ. ആദ്യമെല്ലാം ജീവനക്കാർ ആട്ടിപ്പായിക്കാൻ ശ്രമിച്ചെങ്കിലും തന്റെ തട്ടകം ഇതാണെന്ന് തിരിച്ചറിഞ്ഞതോടെ അവിടെ അനധികൃത കൈയേറ്റക്കാരിയായി. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. വേലായുധന്റെ മനസലിഞ്ഞതോടെ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും പരിചരണത്തിന് മുന്നോട്ടുവന്നു. അങ്ങനെ ലൂണയെന്ന പേരിടീൽ നടന്നു. ഇവർ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ ഒരോഹരി ലൂണക്കുള്ളതാണ്. കുശാലാണ് ജീവിതം.
മുഴുവൻസമയ ഡ്യൂട്ടിക്കാരി
പകൽ സമയങ്ങളിൽ ഓഫീസ് വരാന്തകളിൽ കറങ്ങിനടന്ന് കാര്യന്വേഷകയാവുന്ന ലൂണ ഒരാളെപ്പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. എന്നാൽ ജീവനക്കാർ ഓഫീസ് പൂട്ടിപ്പോയശേഷം ഒരാൾക്കുപോലും ഇവിടേക്ക് പ്രവേശനവുമില്ല, അതു മനുഷ്യനായാലും മറ്റ് മൃഗങ്ങളായാലും. ലൂണയെ കറക്കിയെടുക്കാൻ ശ്വാനപ്പടകൾ പലപണികൾ നോക്കിയെങ്കിലും ഒടുവിൽ ആയുധംവെച്ച് കീഴടങ്ങുകയായിരുന്നു.
ഡി.സി.സി ഡ്യൂട്ടിയും
പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ഡോമിസിലറി കെയർ സെന്റർ (ഡി.സി.സി) ആരംഭിച്ചതോടെ അധിക ഡ്യൂട്ടിയുമായി തിരക്കിലാണവൾ. അവിടേക്കെത്തുന്ന ആംബുലൻസുകൾക്ക് റോഡിൽനിന്നും വഴികാട്ടിയാവുന്നതും ഇവളാണെന്ന് നോഡൽ ഓഫീസർ ബിജുബേബി പറഞ്ഞു. വാഹനമെത്തി രോഗിയെ ഇറക്കുംവരെ ചുമതല തുടരും പിന്നീട് അടുത്ത വാഹനത്തിനായി കാത്തിരിപ്പാണ്. അതിനിടയിൽ പഞ്ചായത്തോഫീസുവരെ ഇടയ്ക്കിടെ പോയി നിരീക്ഷിച്ച് തിരിച്ചെത്തും. പ്രതിരോധ പ്രവർത്തകർക്കാപ്പം നിന്ന് ശ്രദ്ധപുലർത്തുന്ന ലൂണ അതിശയം തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |