കൊച്ചി: ജില്ലയിൽ കൊവിഡ് മരണനിരക്ക് അഞ്ചു ശതമാനം മാത്രമാണെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഇടംതേടി ബന്ധുക്കൾ നെട്ടോട്ടമോടുന്നു. കൊവിഡ് രോഗികളുടെ സംസ്കാരം നടത്താൻ മിക്ക ശ്മശാനങ്ങളും വിസമ്മതിക്കുന്നത് പ്രശ്നം രൂക്ഷമാക്കുന്നു. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ 9 മരണങ്ങളുണ്ടായി. ഒരേസമയം നാല് മൃതദേഹങ്ങൾ സംസ്കരിക്കാൻ പൊതുശ്മശാനത്തിൽ സൗകര്യമുണ്ടായിട്ടും മരടിലും ഏരൂരിലും നിന്ന് മൃതദേഹങ്ങൾ എത്തിയതിനാൽ ജനപ്രതിനിധികൾ സമീപത്തെ ശ്മശാന നടത്തിപ്പുകാരുടെ സഹായംതേടി.ഒടുവിൽ ഇടപ്പള്ളി, പച്ചാളം ശ്മശാനങ്ങളിൽ സംസ്‌കരിക്കുന്നതിന് വഴി തെളിഞ്ഞു.
തിരക്ക് വർദ്ധിച്ചുവെന്ന്
നടത്തിപ്പുകാർ
കൊച്ചി കോർപ്പറേഷന്റെ കീഴിൽ 11 പൊതുശ്മശാനങ്ങളാണുള്ളത്. ഇതിൽ പച്ചാളം, രവിപുരം, ഇടപ്പള്ളി ശ്മശാനങ്ങളിൽ മുമ്പ് നിത്യവും രണ്ടോ മൂന്നോ സംസ്കാരങ്ങളാണ് നടന്നിരുന്നത്. പള്ളുരുത്തി, പുല്ലേപ്പടി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ സംസ്കാരങ്ങൾ നടന്നാലായി. എന്നാൽ കൊവിഡ് രണ്ടാംതരംഗം തുടങ്ങിയതോടെ സ്ഥിതിയാകെ മാറി. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നും നാലും കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് പച്ചാളത്ത് ഒറ്റദിവസം സംസ്കരിച്ചത്. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും മതൃദേഹങ്ങൾ ഇവിടെയെത്തുന്നു.
സൗകര്യം പോരാ
ചേരാനെല്ലൂർ, തൃപ്പൂണിത്തുറ,കളമശേരി, പച്ചാളം എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ കൊവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. കഴിഞ്ഞ മാസം പച്ചാളത്ത് മാത്രം 41 കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.
മതിയായ സൗകര്യമില്ലാത്തതിനാൽ തൃക്കാക്കര, കുമ്പളം ശ്മശാനങ്ങൾ കൊവിഡ് സംസ്കാരങ്ങൾ ഏറ്റെടുക്കില്ല
ഇടപ്പള്ളി,കടുങ്ങല്ലൂർ, ഇരുമ്പനം ശ്മശാനങ്ങളിൽ ഓരോ ചേമ്പർ മാത്രമുള്ളതിനാൽ അധികം സംസ്കാരങ്ങൾ നടത്താൻ നിർവാഹമില്ല.
പ്രവർത്തനസമയം ദീർഘിപ്പിക്കണം
രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരുന്നു പച്ചാളം ശ്മശാനത്തിന്റെ പ്രവർത്തനസമയം. എന്നാൽ ഇപ്പോൾ കൂടുതൽ ജീവനുകൾ പൊലിഞ്ഞുതുടങ്ങിയതിനാൽ പ്രവർത്തനം ആറിന് തുടങ്ങും . കൊവിഡ് മരണം സംഭവിച്ചാൽ എത്രയും പെട്ടെന്ന് മൃതദേഹങ്ങൾ നീക്കംചെയ്യുന്നതിന് ആശുപത്രി അധികൃതർ നിർബന്ധം പിടിക്കും. ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് മൂന്നര മണിക്കൂർ സമയംവേണം. വൈകിട്ട് അഞ്ചു മണിക്ക് ശേഷം മരണം സംഭവിച്ചാൽ അന്നു സംസ്കാരം നടത്താൻ കഴിയില്ല. മൊബൈൽ മോർച്ചറികളിൽ മൃതദേഹം സൂക്ഷിക്കുന്നതിന് 6000- 7000 രൂപയാണ് ചാർജ്. പാവപ്പെട്ടവരെ സംബന്ധിച്ച് ഇതൊരു വലിയ തുകയാണ്. അതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് രാത്രി പത്തുവരെ ശ്മശാനം പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് നടത്തിപ്പുകാരനായ ഉണ്ണി ആവശ്യപ്പെട്ടു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
പച്ചാളം ശ്മശാനത്തിൽ മൂന്ന് ചേമ്പറുകളാണ് നിലവിലുള്ളത്. ഒരു ഗ്യാസ് ചേമ്പറുണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. കൊവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക രീതികളുണ്ട്. വിറക് ആളികത്തുന്നതിനായി ഡീസൽ ഒഴിക്കും. അണുബാധ തടയുന്നതിനണ് ഇങ്ങനെ ചെയ്യുന്നത്. സാധാരണ സംസ്കാരത്തിന് 3200 രൂപയാണ് ചാർജ്. എന്നാൽ കൊവിഡാണെങ്കിൽ നിരക്ക് അയ്യായിരമാകും. ക്രിസ്ത്യൻ മൃതദേഹങ്ങളും ഇവിടെ സംസ്കരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |