SignIn
Kerala Kaumudi Online
Saturday, 27 April 2024 9.56 AM IST

യു.ഡി.എഫിൽ അതൃപ്തി, മുറുമുറുപ്പ്

udf

 പ്രതിഷേധിച്ച് നേതാക്കൾ

കൊച്ചി: ഇടതുമുന്നേറ്റത്തിൽ എറണാകുളം ജില്ല പിടിച്ചുനിന്നെങ്കിലും കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വത്തിൽ അതൃപ്തിയും പ്രതിഷേധവും പുകയുന്നു. പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ വിജയിക്കാത്തതും കുന്നത്തുനാട്, കളമശേരി മണ്ഡലങ്ങളിലെ തോൽവിയും യു.ഡി.എഫിലും മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കെ. ബാബു, പി.ടി. തോമസ് തുടങ്ങിയ നേതാക്കൾ പ്രതികരിച്ചത് വരുംദിവസങ്ങളിൽ വരാനിരിക്കുന്ന പ്രതിഷേധത്തിന്റെ സൂചനകളാണ്.

2016 ൽ നേടിയ ഒമ്പത് സീറ്റ് ആവർത്തിക്കാൻ കഴിഞ്ഞെങ്കിലും രണ്ടു സീറ്റുകൾ നഷ്ടമായി. കളമശേരിയും കുന്നത്തുനാടും. കുന്നത്തുനാട്ടിലെ തോൽവിക്ക് ട്വന്റി 20 യുടെ മത്സരമാണ് പ്രധാനകാരണമെന്ന് വിലയിരുത്തുമ്പോഴും വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന പരാതികളുമുണ്ട്. ട്വന്റി 20യെ തടയാൻ കഴിയുന്ന ആസൂത്രിതമായ പ്രവർത്തനം വേണ്ടത്ര നടന്നില്ലെന്ന് പ്രവർത്തകർ പറയുന്നു. ശത്രുതാമനോഭാവത്തോടെ ട്വന്റി20 യെ ചില നേതാക്കൾ കണ്ടതിലും വിമർശനം ഉയരുന്നുണ്ട്. ഒരുവിഭാഗം കോൺഗ്രസ് വോട്ടുകൾ മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് മറിക്കപ്പെട്ടതായും സംശയമുണ്ട്.

കളമശേരിയിൽ തോൽവി ചോദിച്ചുവാങ്ങിയതാണെന്ന് ഒരുവിഭാഗം കോൺഗ്രസ്, മുസ്ളീം ലീഗ് നേതാക്കൾക്ക് അഭിപ്രായമുണ്ട്. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനെ തന്നെ സ്ഥാനാർത്ഥിയാക്കിയത് സീറ്റ് നഷ്ടമാകാൻ പ്രധാന കാരണമായി. ലീഗിലെയും കോൺഗ്രസിലെയും ഒരുവിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ചാണ് അബ്ദുൾ ഗഫൂറിനെ മത്സരിപ്പിച്ചത്. പൊതുവേ യു.ഡി.എഫ് ആഭിമുഖ്യമുള്ള കളമശേരിയിൽ തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണയമാണെന്ന് വ്യക്തമാണെന്ന് ഒരുവിഭാഗം പറയുന്നു. മുൻ മേയർ ടോണി ചമ്മിണി കൊച്ചിയിൽ തോറ്റതും കോൺഗ്രസിൽ കലഹത്തിന് കാരണമാകുമെന്നാണ് സൂചനകൾ. കഴിഞ്ഞ അഞ്ചുവർഷം കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചെങ്കിലും ടോണി തോൽക്കുകയായിരുന്നു.

കോൺഗ്രസിനും യു.ഡി.എഫിനും സാധാരണ ലഭിക്കുന്ന സമുദായിക പിന്തുണയിലും ഇക്കുറി ഇടിവ് സംഭവിച്ചു. കൊച്ചിയിൽ ക്രൈസ്തവ, മുസ്ളീം വോട്ടുകളിൽ ചോർച്ചയുണ്ടായി. അവ നഷ്ടപ്പെടാതിരിക്കാൻ നേതാക്കൾ ജാഗ്രത പാലിച്ചില്ലെന്നും വിമർശനം ഉയരുന്നുണ്ട്. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളിൽ നിന്നും വോട്ടിൽ ചോർച്ചയുണ്ടായി.

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ശക്തി പകർന്നാണ് തൃക്കാക്കരയിൽ വിജയിച്ച മുതിർന്ന നേതാവ് പി.ടി. തോമസ് രംഗത്തുവന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിന്നിലായ എൽ.ഡി.എഫിനെ എഴുതിത്തള്ളിയവർ തോൽവിയുടെ പാപഭാരം ഏറ്റെടുക്കണമെന്ന പി.ടിയുടെ പ്രസ്താവന ഗ്രൂപ്പുകൾക്കതീതമായ പൊതുവികാരം കൂടിയാണ്. സംഘടനാ സംവിധാനം വേണ്ടത്ര മികവോടെ പ്രവർത്തിച്ചില്ല. താനുൾപ്പെടെ നേതാക്കൾ അതിൽ ഉത്തരവാദികളുമാണ്. സംഘടനാപരമായ ദൗർബല്യം പരിഹരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തൃപ്പൂണിത്തുറ തിരിച്ചുപിടിച്ച കെ. ബാബുവിന്റെ പ്രതികരണവും സംസ്ഥാന നേതൃത്വത്തിനെതിരെയാണ്.പരസ്യമായ പ്രതികരണങ്ങൾ കുറവാണെങ്കിലും കോൺഗ്രസ് ജില്ലാ, ബ്ളോക്ക്, മണ്ഡലം തലങ്ങളിൽ കടുത്ത നിരാശയുണ്ട്. ഇക്കുറിയും സംസ്ഥാനഭരണം പിടിക്കാനാകാത്തത് നിലനില്പിനെ ബാധിക്കുമെന്നാണ് ആശങ്ക. ഇനിയും അഞ്ചു വർഷം കൂടി ഭരണമില്ലാതെ തുടരാൻ കഴിയുമോയെന്നാണ് സംശയം. മറ്റു പല ജില്ലകളിലേതുപോലെ രാജികൾ എറണാകുളത്ത് ഇല്ലെങ്കിലും നേതാക്കൾ ആശങ്കയിലാണെന്നാണ് സൂചനകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UDF EKM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.