കൊച്ചി: ലൈവായി ഡോക്ടർ. വിളിച്ചാൽ വിളിപ്പുറത്ത് സന്നദ്ധ പ്രവർത്തകർ. കൊവിഡ് വ്യാപനത്തിൽ ജനം വിറങ്ങലിച്ച് നിൽക്കെ വൈദ്യസഹായവും മരുന്നും ഭക്ഷണവുമെത്തിച്ച് മാതൃകയാകുകയാണ് ഹൈബി ഈഡൻ എം.പി.യുടെ മാനവസേവ. ജനങ്ങളുടെ ദുരിതമകറ്റാൻ ആരംഭിച്ച ഈ സന്ധദ്ധ സംഘടന കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ 1006 രോഗികൾക്ക് കരുതലായി. 8,50,000 രൂപയുടെ മരുന്നുകളും ഇതിനോടകം വിതരണം ചെയ്തു. ഇന്ററാക്ടീവ് വോയിസ് റെസ്‌പോൺസ് സിസ്റ്റം ഉപയോഗിച്ചുള്ള കോൾ സെന്റർറാണ് മാനവസേനയ്ക്കുള്ളത്. ഡോക്ടർമാർ, ഐ.ടി. പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവരടങ്ങിയ വലിയൊരു ടീം ആണ് കോൾ സെന്ററിൽ പ്രവർത്തിക്കുന്നത്. മരുന്ന് വിതരണത്തിന്റെ ചുമതല യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ്. എം.പിയും കുടുംബാംഗങ്ങളും ഭൂരിഭാഗം ഓഫീസ് സ്റ്റാഫും കൊവിഡ് പോസിറ്റീവായ സാഹചര്യത്തിലായിരുന്നു പദ്ധതി ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. ക്വാറന്റൈനിൽ ഇരുന്നു കൊണ്ടാണ് അദ്ദേഹം പദ്ധതിയുടെ മേൽനോട്ടം നിർവ്വഹിച്ചത്.
എം. പി ഓഫീസും ഹൈബി ഈഡൻ ചെയർമാനായുള്ള സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റുമാണ് പദ്ധതിയുടെ സംഘാടകർ.
24 മണിക്കൂറിനകം മരുന്ന് വീട്ടിൽ എത്തിക്കും
പറവൂർ, വൈപ്പിൻ, എറണാകുളം, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഈ സേവനം ലഭ്യമാണ്. ഫോണിൽ വിളിച്ചറിയിച്ചാൽ 24 മണിക്കൂറിനകം മരുന്ന് വീട്ടിലെത്തിക്കും. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ സർവീസുമുണ്ട്. ആവശ്യമുള്ളവർക്കായി 'ഡോക്ടർ ഓൺ കോൾ' സംവിധാനവുമുണ്ട്. എം. പി. യുടെ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കിൽ വിളിച്ച് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടാൽ അരമണിക്കൂറിനകം ഡോക്ടർ രോഗിയെ തിരിച്ചുവിളിക്കും. മരുന്ന് ആവശ്യമുണ്ടെങ്കിൽ ഹൈബിയുടെ ഓഫീസിൽ നിന്ന് എത്തിക്കും. കൊവിഡ് പോസിറ്റീവായ രോഗികൾക്കും അവരുടെ കുടുംബാഗങ്ങൾക്കും സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളും മുടക്കമില്ലാതെ വീട്ടിലെത്തിക്കുന്നുണ്ട്.
മറ്റുള്ളവർക്കും മാതൃകയായി
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ നടപ്പിലാക്കിയ പദ്ധതി കേരളത്തിന്റെ വിവിധ മേഖലകളിലുള്ള ജനപ്രതിനിധികൾക്കും പ്രചോതനമായി. നിയുക്ത എം. എൽ. എ മാരായ സി. ആർ. മഹേഷ്, മാത്യു കുഴൽനാടൻ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ ഹൈബിയുടെ പാത പിന്തുടരുകയാണ്. കൂടുതൽ പേർ പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിലുമാണ്.
എന്നും മുമ്പിൽ
ആദ്യ ലോക്ഡൗൺകാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കുട്ടികൾക്കുവേണ്ടി കേരളത്തിലാദ്യമായി ടാബ്‌ലറ്റ് ചലഞ്ച് ആരംഭിച്ചത് ഹൈബി ഈഡനായിരുന്നു. പിന്നീട് മറ്റുള്ളവരും ആ മാതൃക പിന്തുടർന്നു. സംസ്ഥാനത്ത് ആദ്യമായി എം. പി ഫണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് അനുവദിച്ചതും ഹൈബി തന്നെ.കളമശേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററുകൾ സ്ഥാപിക്കുന്നതിന് 1 കോടി രൂപ അനുവദിച്ച് ദിവസങ്ങൾക്കുള്ളിൽ പദ്ധതിയാഥാർത്ഥ്യമാക്കി. എം. പിയുടെ ഫണ്ടിൽ നിന്നും വാങ്ങിയ ആർ.ടി.പി.സി.ആർ. കിറ്റുകൾ ഉപയോഗിച്ചാണ് എറണാകുളം ജില്ലയിൽ കൊവിഡ് ടെസ്റ്റുകൾ ആരംഭിച്ചത്. കൂടാതെ ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററുകളും വിവിധ സർക്കാർ ആശുപത്രികളിൽ കൊവിഡ് ടെസ്റ്റിംഗ് കിയോസ്‌ക്കുകളും വാങ്ങിനൽകി.
കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷ്യധാന്യം എത്തിച്ചും അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും ഭക്ഷണസാമഗ്രികൾ എത്തിച്ചും ഹൈബി അന്നും നിറഞ്ഞുനിന്നു. വിവിധ പൊതുമേഖല സ്ഥാപങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും സി. എസ്. ആർ. ഫണ്ട് ഏകോപിപ്പിച്ചാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
'വലിയ പ്രതിസന്ധിയിലൂടെയാണ് നാം കടന്ന് പോകുന്നത്. ഒരു കൈത്താങ്ങിന് ആരുമില്ലാതെ ഒരാൾ പോലും വേദനിക്കരുത്. എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് നിങ്ങളുടെ കൂടെ ഞാനുണ്ടാകും ' :-
ഹൈബി ഈഡൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |