ആലുവ: കുട്ടിക്കവിതകൾക്കും ഭക്തിഗാനങ്ങൾക്കും പിന്നാലെ ഒരേ സമയം രണ്ട് സിനിമകൾക്ക് പാട്ടെഴുതി സുഗുണൻ പൊലീസ് ബിഗ് സ്ക്രീനിലേക്ക്. കൊച്ചി സിറ്റി പൊലീസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ആലുവ ചൂർണിക്കര എസ്.പി.ഡബ്ളിയു എച്ച്.എസ് റോഡിൽ കൊറ്റോണം സുഗണൻ ചൂർണിക്കരയാണ് കാക്കിക്കുള്ളിലെ ഈ പാട്ടെഴുത്തുകാരൻ. കുമാർനന്ദ സംവിധാനം ചെയ്ത 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ', ബിജു മുട്ടത്ത് സംവിധാനം ചെയ്ത 'പാടം പൂത്ത കാലം' എന്നീ ചിത്രങ്ങൾക്കാണ് സുഗുണൻ തൂലിക ചലിപ്പിച്ചത്.വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എന്ന ചിത്രത്തിൽ മഴമുകിലാൽ നിറയും മനസിൻ എന്ന വിധു പ്രദാപ് ആലപിച്ച ഗാനത്തിന് എസ്.ആർ.റാമാണ് സംഗീതം നൽകിയത്. ആവണി സത്യൻ പാടിയ കൈതൊഴുന്നേ നാഥാ എന്ന ഗാനവും ഈ ചിത്രത്തിനായി സുഗണൻ എഴുതിയിട്ടുണ്ട്. ഗാനങ്ങളുടെ ഓഡിയോ റിലീസിംഗ് കഴിഞ്ഞു. ഏപ്രിൻ 23ന് തിയറ്ററുകളിൽ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.
ബിജു മുട്ടത്ത് സംവിധാനം ചെയ്ത 'പാടം പൂത്ത കാലം' മോഹൻലാൽ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ്. രാഗേഷ് സ്വാമിനാഥൻ സംഗീതം നൽകിയ 'മിഴിയിളകണ ചെറുകിളിയുടെ.... എന്നു തുടങ്ങുന്ന തട്ടുപൊളിപ്പൻ ഗാനമാണ് സുഗുണൻ എഴുതിയിട്ടുള്ളത്. പുറം കാഴ്ചകൾ, കുങ്കുമക്കിണ്ണം എന്നീ രണ്ടു സമാഹാരങ്ങൾ കണ്ണൂർ പായൽ ബുക്ക് ക്ലബ്ബ് പുറത്തിറക്കിയിട്ടുണ്ട്. കവിതയ്ക്ക് ദുബൈ ആർട്ട് ലവേഴ്‌സ് അസോസിയേഷന്റെ ദല പുരസ്‌കാരം, മഹാകവി വൈലോപ്പിള്ളി ജന്മശതാബ്ദി പുരസ്‌കാരം, ഓൾ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പുരസ്‌കാരം, നീലീശ്വരം സഹൃദയ വേദി പുരസ്‌കാരം, പരസ്പരം വായനക്കൂട്ടം അവാർഡ്, എം.ടി. ജൂസ മെമ്മോറിയൽ കവിത പുരസ്‌കാരം, വാഗ്ഭടാനന്ദപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കവിതകൾക്കും ഭക്തിഗാനങ്ങൾക്കും പുറമെ ആൽബങ്ങൾക്കും ആകാശവാണിക്കായി ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. ഭാര്യ ജിൻസി മകൻ ശ്രാവൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |