കൊച്ചി: കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് ഓക്‌സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് ആവശ്യമായ ഹസാർഡസ് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പരിശീലനം നൽകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമാണിത്. മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാടാണ് കേന്ദ്രത്തിലാണ് പരിശീലനം. ആദ്യബാച്ച് പരിശീലനം ഇന്ന് ആരംഭിക്കും.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത മൂന്ന് എൽ.എൻ.ജി ടാങ്കറുകളിൽ അറ്റകുറ്റപ്പണികൾ നടത്തി ഓക്‌സിജൻ വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ട്. 9 ടൺ ശേഷിയുള്ള ഈ ടാങ്കറുകൾ ജില്ലയ്ക്ക് അകത്തും പുറത്തും ദ്രവീകൃത ഓക്‌സിജൻ വിതരണത്തിന് സഹായകമാകും. ഇവയിൽ ഓക്‌സിജൻ നിറയ്ക്കുന്നതിനുള്ള ലൈസൻസ് ലഭ്യമായിട്ടുണ്ട്.
ഈമാസം മോട്ടോർ വാഹനവകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ അയ്യായിരത്തോളം ഓക്‌സിജൻ സിലിൻഡറുകൾ വിവിധ ആശുപത്രികളിൽ ലഭ്യമാക്കി. വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലിയിൽ 28 വാഹനങ്ങളാണ് സിലിണ്ടർ വിതരണത്തിനായി പ്രവർത്തിക്കുന്നത്. ദ്രവീകൃത ഓക്‌സിജനുമായി എത്തുന്ന ടാങ്കറുകൾക്ക് ജില്ലയിൽ എസ്‌കോർട്ട് നൽകുന്നതും മോട്ടോർ വാഹനവകുപ്പാണ്.
കൊച്ചിൻ ഷിപ്യാർഡിൽ നിന്ന് സൗജന്യ ഓക്സിജൻ
കൊച്ചിൻ ഷിപ്യാർഡിൽ നിന്നും ജില്ലയിലെ കൊവിഡ് ചികിത്സയ്ക്ക് ഓക്‌സിജൻ ലഭ്യമായിത്തുടങ്ങി. കൊച്ചിൻ എയർ പ്രൊഡ്ര്രക്‌സ് എന്ന സ്ഥാപനം നിർമിക്കുന്ന ഓക്സിജൻ ഷിപ്യാർഡിലെ ആവശ്യം കഴിഞ്ഞുള്ളത് സൗജന്യമായാണ് സംസ്ഥാന സർക്കാരിന് നൽകുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിലേക്കും ഇവിടുന്നുള്ള ഓക്‌സിജൻ ലഭ്യമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |