പള്ളുരുത്തി: ചെല്ലാനത്ത് ദുരിതം ഒഴിയുന്നില്ല. ഇന്നലെയും നിരവധി വീടുകളിലേക്ക് കടൽവെള്ളം കയറി. നാലോളം ക്യാമ്പുകൾ തുറന്നെങ്കിലും മഹാമാരിയുടെ ഭീതിയിൽ കുടുംബങ്ങൾ പോകാൻ ഭയപ്പെടുകയാണ്. സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റേയും ഭക്ഷണങ്ങൾ എത്തിയെങ്കിലും വെള്ളപ്പൊക്കം മൂലം ചെറിയ വാഹനങ്ങൾക്ക് ഉൾപ്രദേശങ്ങളിൽ പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.തുടർന്ന് മട്ടാഞ്ചേരി ജോ.ആർ.ടി.ഒ.കെ.ആർ.സുരേഷിന്റെ നേതൃത്വത്തിൽ എത്തിയ സംഘം വലിയ വാഹനത്തിൽ ചെല്ലാനത്തുകാർക്ക് ഭക്ഷണം എത്തിച്ചു. റവനും,ആരോഗ്യം, പൊലീസ്,പഞ്ചായത്ത്, നേവി, എൻ.ഡി.ആർ.എഫ് എന്നിവരും ഭക്ഷണവിതരണത്തിലും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകി.
ക്യാമ്പുകളിലും വീടുകളിലും കഴിയുന്ന നിരവധി രോഗികളെ ഇവർ ആശുപത്രിയിൽ എത്തിച്ചു. വെള്ളം കയറിയ വീടുകളിലെ ആളുകളെ ഇന്നലെയും ഇവർ വാഹനത്തിൽ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. ഉദ്യോഗസ്ഥൻമാരായ അഫ്സൽ അലി, എ.ആർ.രാജേഷ്, വി.വി.വിനീത്, സന്തോഷ് കുമാർ, അനീഷ്, അനു, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഇന്നലെ ചെല്ലാനം ഭാഗത്ത് മഴക്ക് ശക്തി കുറവായിരുന്നെങ്കിലും കടൽ തിരമാലകൾ ആഞ്ഞടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം തകർന്ന വീടുകൾ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. സൗദി -മാനാശേരി ഗ്യാപ്പിലൂടെ ഇന്നലെയും കടൽ വെളളം റോഡിലേക്ക് കയറി ഗതാഗതം താറുമാറായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |