ആലുവ:വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇ-മെയിൻ..പിന്നെ ആയിരത്തിലധികം മെസഞ്ചർ ആപ്ലിക്കേഷനുകൾ. പക്ഷേ, ഈ വർത്തമാനകാലത്തും ആലുവ തുരുത്ത് ആയില്യത്തിൽ എ.എസ്. സുഗതന് പ്രിയം കത്തുകൾ തന്നെ. 14വയസിൽ തുടങ്ങിയ കത്തെഴുത്ത് മഹാമരിക്കാലത്തും ലോക്കാകാതെ തുടരുന്നു. ബന്ധുമിത്രാദികളോടുള്ള സ്‌നേഹ സംഭാഷണങ്ങൾ പോലും സുഗതൻ നടത്തുന്നത് കത്തുകളിലൂടെയായാണ്. സുഗതന്റെ കാർഡുകൾക്ക് മറുപടി പോസ്റ്റൽ കത്തിലൂടെ തന്നെ ലഭിക്കുന്നതാണ് അദ്ദേഹത്തിന് കൂടുതൽ സന്തോഷം.
പോസ്റ്റൽ കാർഡുകളോടാണ് താത്പര്യം.ചെലവു കുറവായതാണ് കാർഡ് കൂടുതൽ ഉപയോഗിക്കാൻ കാരണം. എന്നാൽ ഏറെപേരും ഫോണിലൂടെയാകും മറുപടിയറിയിക്കുക. തിരക്കുപിടിച്ച ജീവിതത്തിൽ കത്തുകളയയ്ക്കാൻ അവർക്ക് സമയവും, സന്ദർഭവും കണ്ടെത്താൻ പ്രയാസമായതുകൊണ്ടാകാം എന്ന നിഗമനത്തിൽ അതിൽ പരിഭവവും പ്രകടിപ്പിക്കാറില്ല.
കുട്ടികൾക്കും, വിദ്യാർത്ഥികൾക്കും കത്തെഴുതുന്നത് പ്രത്യേക ഇഷ്ടമാണ്. അവർക്ക് എഴുത്തുകൾ വായിക്കാനും, അവരെ എഴുതാനും ഇത് പ്രേരണയാക്കുമെന്നാണ് സുഗുതൻ പറയുന്നത്. എഴുത്തും, വായനയും കുട്ടികളിൽ ശീലമാകാൻ തന്റെ കത്തുകൾ ഒരു പരിധിവരെ പ്രോൽസാഹനമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വർഷങ്ങളായി താൻ അയച്ച കത്തുകൾ സൂക്ഷിച്ചുവച്ചിട്ടുള്ള വിദ്യാർത്ഥികളുമുണ്ട്. പണമിടപാടുകളാണെങ്കിൽ മണിയോർഡറുകളാണ് താതപര്യം.മൊബൈൽ ഫോൺ സാധാരണ ഉപയോഗിക്കുന്നുണ്ടെങ്കിലും ദീർഘസംഭാഷണങ്ങൾ പരമാവധി കുറയ്ക്കും. അത്യാവശ്യ വിവരങ്ങൾ അറിയുക, അറിയിക്കുക എന്നതാണ് ഫോണിലൂടെയുള്ള രീതി. സംസ്ഥാന ജലസേചന വകുപ്പിൽ നിന്നും വിരമിച്ചശേഷം ജൈവകൃഷി ചെയ്തു വരികയാണിപ്പോൾ. ബാക്കി സമയം പുസ്തക വായനയ്ക്കും, കത്തെഴുത്തിനുമായി മാറ്റി വയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |