കൊച്ചി: കൊവിഡ് ഭീതിയിൽ നട്ടം തിരിയുന്ന ജില്ലയിൽ മറ്റു പകർച്ച വ്യാധികളും പിടിമുറക്കുന്നു. 9,650 വയറിളക്ക രോഗങ്ങളും, 195 ഡെങ്കിപ്പനിയും 32 എലിപ്പനിയും ആറ് ഷിഗല്ലയും റിപ്പോർട്ടു ചെയ്തു. കൊവിഡിനൊപ്പം മറ്റു പകർച്ച വ്യാധികളെയും പ്രതിരോധിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് ആരോഗ്യ വകുപ്പ്.
കുടിവെള്ള സ്രോതസുകളും, പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. മലിനജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്.
വയറിളക്ക രോഗങ്ങൾ
• വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
• തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു.
• പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കരുത്.
• കിണറുകളിൽ ക്ലോറിനേഷൻ നടത്തണം.
• വയറിളകിയാൽ ഉടനെ പാനീയ ചികിത്സ തുടങ്ങണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവയാകാം.
എലിപ്പനി
പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
• കന്നുകാലി പരിചരണം, കൃഷിപ്പണി, ശുചീകരണം, തൊഴിലുറപ്പ് ജോലി എന്നിവ ചെയ്യുന്നവരിൽ കൂടുതൽ ബാധിക്കും.
• ഇക്കൂട്ടർ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലീൻ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കണം.
• ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |