SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.44 AM IST

മാലിന്യസംസ്കരണം: കർമ്മപദ്ധതി തയ്യാറാക്കണം

waste

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 31 നകം കർമ്മപദ്ധതി സമർപ്പിക്കണം

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ എക്കാലത്തെയും വലിയ തലവേദനയാണ് മാലിന്യസംസ്‌കരണം.പലവട്ടം നിർദ്ദേശം നൽകിയിട്ടും മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോരായ്മകൾ പരിഹരിക്കുന്നതിന് 31 നകം കർമ്മപദ്ധതി സമർപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി.തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ മാലിന്യസംസ്‌കരണം എത്രത്തോളം കാര്യക്ഷമമായി നടത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പിന്റെ നേതൃത്വത്തിൽ ഏപ്രിലിൽ വിലയിരുത്തൽ നടത്തിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.ഏറ്റവും പിന്നാക്കാവസ്ഥയിലായ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ വീഴ്ചകൾ വിലയിരുത്തി കർമ്മപദ്ധതി ആവിഷ്‌കരിക്കണം. പഞ്ചായത്ത് ഡയറക്ടർ മുമ്പാകെയാണ് കർമ്മപദ്ധതി സമർപ്പിക്കേണ്ടത്. പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തും.മാലിന്യ സംസ്‌കരണം നടത്തുന്നുണ്ടെങ്കിലും അത് മാനദണ്ഡങ്ങൾ പ്രകാരമല്ലെന്നാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ വിലയിരുത്തൽ.

പ്രവർത്തനം പോരാ

14 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഖരമാലിന്യ സംസ്കരണത്തിലും ശുചിത്വപരിപാലനത്തിലും മോശം പ്രകടനമാണ് നടത്തിയത്.13 മുനിസിപ്പാലിറ്റികളിൽ കോതമംഗലം, എലൂർ, നോർത്ത് പറവൂർ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മാലിന്യ സംസ്കരണം നടപ്പാക്കുന്നുണ്ടെങ്കിലും ഒൻപത് ഗ്രാമപഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളും മാത്രമാണ് മാലിന്യ ശേഖരണത്തിനുള്ള മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തിക്കുന്നത്. ജില്ലയിലെ 5.6% ഗ്രാമപഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലും മാത്രമേ ഖരമാലിന്യ ശേഖരണത്തിന് സൗകര്യമുള്ളൂ. മാലിന്യ സംസ്‌കരത്തിന് വികേന്ദ്രീകൃത സംവിധാനങ്ങൾ ഇല്ലാത്തതാണ് കൊച്ചി നേരിടുന്ന പ്രധാന പ്രശ്‌നം. ബ്രഹ്മപുരത്തെയും വെല്ലിംഗ്ടൺ ഐലൻഡിലെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നഗരത്തിന്റെ മൊത്തം ആവശ്യത്തിന് ഉതകുന്നതല്ല.

ഹരിതസേനയെ നിയോഗിക്കണം

വീടുകളിൽ നിന്നുളള മാലിന്യശേഖരണത്തിന് ഹരിതകർമ്മസേന അംഗങ്ങളെയാണ് തദ്ദേശസ്ഥാപനങ്ങൾ നിയോഗിച്ചിട്ടുള്ളത്.എന്നാൽ ഇവരുടെ അംഗബലം കുറവാണ്.ആവശ്യത്തിന് ഹരിത സന്നദ്ധപ്രവർത്തകരെ നിയമിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റികൾ ഉടൻ വിളിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.ഖരമാലിന്യ സംസ്‌കരണത്തിന്റെയും ശുചിത്വപദ്ധതികളുടെയും പുരോഗതി വിലയിരുത്തുന്നതിന് പ്രതിവാര അവലോകന യോഗങ്ങൾ നടത്താൻ പഞ്ചായത്ത് സെക്രട്ടറിമാർ നേതൃത്വം നൽകണം.നടപടികളുടെ പുരോഗതി റിപ്പോർട്ടും ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം .ഖരമാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾക്ക് സമീപം മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മാലിന്യ സംസ്‌കരണത്തിനായി വികേന്ദ്രീകൃത മാതൃകകൾ രൂപവത്കരിക്കാനും നിർദേശിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WASTE DISPOSAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.