കൊച്ചി: കൊവിഡ് പകരാൻ സാദ്ധ്യതയേറെയുള്ള തൊഴിലിടവും വിശ്രമകേന്ദ്രവും, പ്രാഥമിക സമ്പർക്ക പട്ടികയിലായാലും ഡ്യൂട്ടിക്ക് ഹാജരാകേണ്ട അവസ്ഥ, മാസ്‌ക്, സാനിറ്റൈസർ, അണുനശീകരണം തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾക്കായി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കേണ്ട ഗതികേട്... ഇന്ത്യൻ റെയിൽവേയുടെ ലോക്കോപൈലറ്റുമാരുടെ അവസ്ഥ ഇതാണ്. ഡ്യൂട്ടിക്കാർ മാറിമാറി വരുന്നതിനാൽ എൻജിൻ മുറി രോഗവാഹകകേന്ദ്രമാകുന്നു. നീണ്ട ഡ്യൂട്ടിക്ക് ശേഷം എട്ടു മണിക്കൂർ വിശ്രമത്തിനായി അന്യജില്ലകളിലും സംസ്ഥാനങ്ങളിലും ഒരുക്കിയ റെസ്റ്റ് റൂമാണ് മറ്റൊരു ഭീഷണി. പൊതുടോയ്‌ലറ്റാണ്. കിടക്കകളും പുതപ്പും മാറുന്ന ഏർപ്പാടുമില്ല.
രോഗനിരക്ക് ഉയരുന്നു
12 ലക്ഷത്തിലധികം ജീവനക്കാരുള്ള റെയിൽവേയിൽ 2020 മാർച്ചിന് ശേഷം കൊവിഡ് മൂലം 2,000 പേർ മരിച്ചു. രണ്ടാം തരംഗത്തിൽ തിരുവനന്തപുരം ഡിവിഷനിൽ മാത്രം ആറു മരണങ്ങൾ. 1000നും 1500നുമിടയിൽ ജീവനക്കാർ ദിവസവും കൊവിഡ് പോസിറ്റീവാകുന്നുമുണ്ട്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലുകളിലായി 1350 ലോക്കോ റണ്ണിംഗ് ജീവനക്കാരുണ്ട്. തിരുവനന്തപുരത്ത് 87ഉം പാലക്കാട് ഡിവിഷനിൽ 94ഉം പേർ കൊവിഡ് പിടിപെട്ട് ചികിത്സയിലാണ്. ദിവസവും 510 എൻജിൻ ജീവനക്കാർക്ക് രോഗം ബാധിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലോക്കോപൈലറ്റും ഗാർഡും കൊവിഡ് മൂലം മരിച്ചു.
ചികിത്സാസൗകര്യം ഒരുക്കണം
കൊവിഡ് ബാധിതനായ പാലക്കാട് സ്വദേശി ലോക്കോപൈലറ്റിന് തമിഴ്‌നാട്ടിലെ ഈ റോഡിൽ വച്ച് ശ്വാസതടസം നേരിട്ടപ്പോൾ റെയിൽവേ ആശുപത്രിയിൽ നിന്ന് ഓക്‌സിജൻ കിട്ടിയില്ല. ബന്ധുക്കൾ ആംബുലൻസിൽ പാലക്കാട് എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. ഈറോഡ്, സേലം, പോത്തന്നൂർ എന്നിവിടങ്ങളിൽ കൊവിഡ് ചികിത്സാസൗകര്യം ഒരുക്കിയാൽ ആത്മധൈര്യമാകുമെന്ന് ജീവനക്കാർ പറഞ്ഞു.
ഫണ്ട് അനുവദിക്കണം
കൊവിഡ് പ്രതിരോധത്തിനായി ഫണ്ട് അനുവദിക്കാത്തതിനാൽ എൻജിൻ റൂമും റെസ്റ്റ് റൂമും സാനിറ്റൈസ് ചെയ്യാൻ നിർവാഹമില്ല. ഔട്ട് സ്റ്റേഷൻ താമസം ഒഴിവാക്കുന്ന വിധത്തിൽ ഡ്യൂട്ടി ക്രമീകരിക്കണം.
പി.എൻ. സോമൻ, സോണൽ അസി. ജന.സെക്രട്ടറി,
ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോ.(എ.ഐ.എൽ.ആർ.എസ്.എ)
വാക്‌സിനേഷന് തുടക്കമായി
ലോക്ക്ഡൗൺ കാലത്ത് നാടെങ്ങും ഭക്ഷ്യവസ്തുക്കളെത്തിക്കാൻ അവിരാമം പണിയെടുക്കുന്ന തങ്ങൾക്ക് വാക്‌സിനേഷന് മുൻഗണന നൽകണമെന്ന ലോക്കോപൈലറ്റുമാരുടെ അഭ്യർത്ഥന കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഇവർക്കായി ക്യാമ്പുകൾ ആരംഭിച്ചു. തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ സൗത്ത് റെയിൽവെ സ്റ്റേഷനിലെ ഹെൽത്ത് യൂണിറ്റിലാണ് വാക്സിൻ ക്യാമ്പ്. ദൈനംദിന ട്രെയിൻ സർവീസിന്റെ ഭാഗമായ എൻജിൻ ഡ്രൈവർമാർ, ടി.ടി.ഇമാർ, ഗാർഡ് തുടങ്ങിയവർക്കാണ് മുൻഗണന. 45വയസിൽ താഴെയുള്ളവർക്കും വാക്സിൻ നൽകുന്നുണ്ട്. സൗത്ത് സ്റ്റേഷനിൽ 278 ലോക്കോപൈലറ്റുമാരാണുള്ളത്. ഇതിൽ 20 പേരെ വീതം ഓരോ വാക്സിനേഷൻ ക്യാമ്പിലും ഉൾപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |