കൊച്ചി: വിലയും വാങ്ങാൻ ആളുമില്ലാതായതോടെ കപ്പ കർഷകർ കടുത്ത പ്രതിസന്ധിയിൽ.
കിലോയ്ക്ക് 25 രൂപ മുതൽ 40 രൂപ വിലയുണ്ടായിരുന്ന കപ്പ ഇപ്പോൾ പത്തു രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞാലും വാങ്ങാൻ ആളില്ല. കർഷകരുടെ ദുരിതം അറിഞ്ഞ് സന്നദ്ധ സംഘടനകൾ സഹായവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പൂണിത്തുറ ഹരിതസൊസൈറ്റി പ്രവർത്തകർ ഇന്നലെ രാമമംഗലത്തെ കർഷകരിൽ നിന്ന് നേരിട്ട് രണ്ടര ടൺ കപ്പ വാങ്ങി റെസിഡന്റ്സ് അസോസിയേഷനുകൾ മുഖേന വിറ്റഴിച്ചു.
കപ്പ ,പൈനാപ്പിൾ ചലഞ്ച്
കർഷകർക്ക് കൈതാങ്ങായും, വാക്‌സിൻ ചലഞ്ചിലേക്ക് പണം കണ്ടെത്തുന്നതിനുമായി കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച കപ്പ, പൈനാപ്പിൾ ചലഞ്ച് ചലച്ചിത്ര താരം വിനയ് ഫോർട്ട് ഉദ്ഘാടനം ചെയ്തു. മഴക്കെടുതിയിലും കൊവിഡിലും കഷ്ടതയനുഭവിക്കുന്ന കപ്പ, പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതിനായി അവരിൽ നിന്ന് വിളകൾ പണം നൽകി നേരിട്ട് സംഭരിച്ച് വിറ്റു കിട്ടുന്ന തുക വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയുമാണ് ഉദ്ദേശം. ഇന്നലെ 1,15000രൂപയാണ് ഇങ്ങനെ സമാഹരിച്ചത്. ഒന്നര ടൺ കപ്പ കോലഞ്ചേരിയിൽ നിന്നും ആയിരം പൈനാപ്പിൾ മുളന്തുരുത്തിയിൽ നിന്നുമാണ് സംഭരിച്ചത്. കൊച്ചി കോർപ്പറേഷൻ മെയിൻ ഓഫീസ് പരിസരത്തായിരുന്നു കപ്പ പൈനാപ്പിൾ വില്പന. വില നിശ്ചയിച്ചിരുന്നില്ല. ഉപഭോക്താവിന് ഇഷ്‌ടമുള്ളത്ര തുക പ്രത്യേകം തയ്യാറാക്കിയിരുന്ന ബോക്‌സിൽ നിക്ഷേപിക്കാം.
വിനയ്ഫോർട്ട് കോർപ്പറേഷൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷിന് കപ്പയും പൈനാപ്പിളും നൽകി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെബി. ബിനൂപ്, സെക്രട്ടറി എൻ.ഇ. സൂരജ്, സംസ്ഥാനകമ്മിറ്റി അംഗം പി.ഡി. സാജൻ, വിനുജോസഫ്, ജില്ലാ സെക്രട്ടറി സ്റ്റാലിൻ ജോസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വിഎ.ശ്രീജിത്ത്,ഷീബാലാൽ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |