ഇന്ന് ലോക ക്ഷീര ദിനം
കൊച്ചി: യോഗ്യത ഉന്നത വിദ്യഭ്യാസം. തൊഴിൽ ക്ഷീരകർഷകൻ. ഒന്നും രണ്ടുമല്ല ഇങ്ങനെ ഇരുനൂറിലധികം യുവാക്കളാണ് ഈ വർഷം മാത്രം ജില്ലയിൽ ക്ഷീരമേഖലയിലേക്ക് ചുവടുവച്ചിട്ടുള്ളത്. ഇതിന് ഒറ്റക്കാരണമേയുള്ളൂ. കൊവിഡ്. വിദേശത്ത് നിന്നും സ്വദേശത്തും തൊഴിൽ നഷ്ടപ്പെട്ടവരാണ് ഇവരിൽ അധികവും. അതേസമയം പ്രതിസന്ധിഘട്ടത്തിൽ ക്ഷീരമേഖല ഇവർക്ക് കൈത്താങ്ങായി. യുവ ക്ഷീരകർഷകർ മികച്ച ആദയം സമ്പാദിക്കുന്നുണ്ട്. 12,532 ക്ഷീരകർഷരാണ് ജില്ലയിലുള്ളത്.
പാൽ ഉത്പാദനം കൂടി
ജില്ലയിൽ പാൽ ഉത്പാദനം കുതിക്കുന്നു. പ്രതിദിനം ശരാശരി 1.32ലക്ഷം ലിറ്റർ പാലാണ് സൊസൈറ്റികൾ വഴി സംഭരിക്കുന്നത്. പോയവർഷം ഇത് 1.16ലക്ഷം ലിറ്ററായിരുന്നു. 0.16 ലക്ഷം ലിറ്ററിന്റെ വർദ്ധന. മറ്റ് സ്വകാര്യ പാൽ സംഭരണ യൂണിറ്റുകളുടെ കൂടി കണക്കിലെടുത്താൽ ഇത് ഇരട്ടിയാകും. 32 മുതൽ 35 രൂപയാണ് ഒരു ലിറ്രർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ്. 38 രൂപയ്ക്കാണ് ക്ഷീരസംഘം പാൽ സംഭരിക്കുന്നത്.പ്രാഥമിക ക്ഷീരസംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന പാൽ വില കണക്കാക്കുന്നത് പാലിലെ കൊഴുപ്പിന്റെയും (ഫാറ്റ്) കൊഴുപ്പിതര ഖരപദാർഥങ്ങളുടെയും (എസ്.എൻ.എഫ്) അളവിനെ മാനദണ്ഡമാക്കിയാണ്.കവർ പാലിന്റെയല്ല സംഘങ്ങളിൽ അളക്കുന്ന പാലിന്റെ വില വർദ്ധിപ്പിക്കുകയാണ് കർഷകന്റെ ആവശ്യം.
നാടനിലും വ്യാജൻ
ജില്ലയിൽ നാടൻ പശുവിൻ പാലിന് ലിറ്ററിന് 60രൂപയാണ് വില. സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് ഇത്രയും തുക ചെലവാക്കി നാടൻ പാൽ വാങ്ങുന്നവരിൽ അധികവും. കൊച്ചി നഗരത്തിൽ ഇത്തരം പാല് വാങ്ങുന്നവർ ധാരളം പേരുണ്ട്. എന്നാൽ കുറഞ്ഞ അളവിൽ മാത്രമാണ് നാടൻ പശുവിൻ പാൽ വിപണയിൽ എത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് 27 രൂപയ്ക്ക് ലഭിക്കുന്ന പാൽ നാടൻപാലുമായി ചേർത്താണ് ചില ഇടനിലക്കാരുടെ കച്ചവടം. ഇതിൽ ഡയറി ഡവലപ്മെന്റ് കോർപ്പറേഷന്റെ ക്വാളിറ്രി കൺട്രോൾ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിൽമ ഒഴികെ 33 ബ്രാൻഡുകളാണ് ജില്ലയിൽ പാലാണ് വിൽക്കുന്നത്. തട്ടിപ്പ് പിടികൂടിയാലും ഇവർ പേരു മാറ്രി വീണ്ടും വിപണിയിൽ സജീവമാകുകയാണ് ചെയ്യുന്നത്.
ഇരുനൂറോളം യുവാക്കൾ ക്ഷീരമേഖലയിലേക്ക് പുതുതായി എത്തിയിട്ടുണ്ട്. കർഷകർ കൂടിയതോടെ പാൽ ഉത്പാദനവും കൂടി.
ബിന്ദുമോൻ,ഡെപ്യൂട്ടി ഡയറക്ടർ,
ഡയറി ഡവലപ്മെന്റ് കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |