കളമശേരി: വേലിക്കകത്തെ പ്രൊഫസർ എന്നു പറഞ്ഞാൽ കുസാറ്റിലെ ഷിപ്പ് ടെക്നോളജി ഡിപ്പാർട്ടുമെന്റിലെ ഡോ.കെ.ശിവപ്രസാദിന് അഭിമാനമാണ്. തൃക്കാക്കരയിൽ വേറിട്ടു നിൽക്കുന്നു പ്രൊഫസറുടെ വേലികെട്ടിയ ചിന്താമണി ഗൃഹം. ചെറുപ്പകാലത്ത് തറവാടിന് ചുറ്റുമുണ്ടായിരുന്ന വേലിയുടെ സ്മരണകളിലാണ് വീടിനു മുന്നിൽ നിത്യഹരിതമായ വേലി പ്രൊഫസർ സംരക്ഷിക്കുന്നത്. തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രത്തിനടുത്ത് ഹരിതനഗറിലെ 45-ാം വീടാണ് ചിന്താമണിഗൃഹം. പച്ചപ്പടർപ്പുള്ള കൊച്ചു വേലിയാണ് മുന്നിൽ. ആര്യവേപ്പും, കാട്ടുറബ്ബറും, ശീമക്കൊന്നയും, നന്ദ്യാർവട്ടവും, കുലച്ചെത്തികളും, ചെമ്പരത്തിയും, മന്ദാരവും, കനകാംബരവും, മൈലാഞ്ചിയും നിരന്നു നിൽക്കുന്ന സസ്യജാലമാണ് മുന്നിലെ അതിർത്തി.
കീരികളും, കാക്കക്കൂട്ടവും അണ്ണാർക്കണ്ണൻമാരും, ചെമ്പോത്തുകളും, ബുൾബുളിണകളും, തേൻകുരുവികളും, ചിത്രശലഭങ്ങളും, വണ്ണാത്തിപ്പുള്ളുഗണവും പലപ്പോഴായും, ചിലപ്പോൾ പച്ചില പാമ്പും അതിഥികളായെത്തുന്ന ഹരിത സങ്കേതം കൂടിയാണീ വേലിപ്പടർപ്പ്.
വാമനമൂർത്തിയമ്പലത്തിൽ ദർശനത്തിനു പോകുന്ന ഭക്തർക്ക് വേണ്ടിയുള്ള പുഷ്പങ്ങളും വേലിയിൽ വിരിയുന്നുണ്ട്.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ നിരീക്ഷണ സമതി, ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ടെക്നിക്കൽ കമ്മിറ്റി, നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് എക്സ്പർട്ട് കമ്മിറ്റി, ഇന്ത്യൻ മാരിടൈം യൂണവേഴ്സിറ്റി റിസർച്ച് ബോർഡ്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഒഫ് സ്റ്റഡീസ് തുടങ്ങിയ സമിതികളിൽ അംഗംകൂടിയാണ് ഡോ.ശിവപ്രസാദ്.
ഭാര്യ കെ. ശാലിനി, വിദ്യോദയ സ്കൂളിലെ സംസ്കൃതം അദ്ധ്യാപികയാണ്. നാമദേവനും മാനവേദനുമാണ് മക്കൾ.
ലോകത്തെവിടെയെങ്കിലും മതിൽ വീണ് മനുഷ്യൻ മരിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാത്രമാണ്. പ്രകൃതിയെയും വിഭവങ്ങളെയും സമ്പത്തിനെയും നശിപ്പിച്ച് ധാരാളം മതിലുകളാണ് ഇവിടെ കെട്ടിപ്പൊക്കുന്നത്.
ഡോ.കെ. ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |