കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന മരുന്ന് വിതരണ പദ്ധതിക്ക് പിന്തുണയുമായി നടൻ മമ്മൂട്ടി. 40 ദിവസം കൊണ്ട് 29 ലക്ഷത്തോളം രൂപയുടെ മരുന്നുകളാണ് പദ്ധതിയിൽ എം.പി വിതരണം ചെയ്തത്.
കൊവിഡ് പോസിറ്റീവ് രോഗികൾക്ക് വിതരണം ചെയ്യുന്നതിനുള്ള വൈറ്റമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്ക് വേണ്ടിയുള്ള പൾസ് ഒക്‌സിമീറ്ററുകൾ, സാനിറ്റൈസറുകൾ മുതലായവ മമ്മൂട്ടി ഹൈബി ഈഡന് കൈമാറി. കടവന്ത്രയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി എം.പി മരുന്നുകൾ ഏറ്റുവാങ്ങി. നടൻ രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു.
പദ്ധതിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മമ്മൂട്ടി ചോദിച്ചറിഞ്ഞിരുന്നു. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ കൊവിഡ് പോസിറ്റീവ് രോഗികൾക്ക് മരുന്നിന് വേണ്ടി ഹെൽപ്പ് ഡെസ്‌ക്ക് ആദ്യമായി ആരംഭിച്ചത് ഹൈബി ഈഡനാണ്. രാവിലെ 9 മുതൽ രാത്രി 9 വരെ ഹെൽപ്പ് ഡെസ്‌ക്കിൽ വിളിച്ചാൽ കൊവിഡ് പോസിറ്റീവ് രോഗികൾക്ക് മരുന്നുകൾ വീട്ടിലെത്തിക്കും. പോസിറ്റീവായവരോ കുടുംബാംഗങ്ങളോ സ്ഥിരമായി കഴിക്കുന്ന മറ്റു രോഗങ്ങൾക്കുള്ള മരുന്നുകളും എത്തിക്കും. ആവശ്യമുള്ളവരെ ഡോക്ടർ തിരിച്ച് വിളിക്കുന്നതിന് ഡോക്ടർ ഓൺ കോൾ പദ്ധതിയും ആരംഭിച്ചിരുന്നു. ഇടപ്പള്ളി ഫ്യൂചറേസ് ഹോസ്പിറ്റൽ, കളമശേരി കിൻഡർ ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ചാണ് ഡോക്ടർ ഓൺ കോൾ നടപ്പാക്കുന്നത്.
ഡോക്ടർമാർ, ഐ.ടി വിദഗ്‌ദ്ധർ, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ എന്നിവരാണ് എം.പിയുടെ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കിൽ സേവനം അനുഷ്ടിക്കുന്നത്. ഇന്ററാക്ടീവ് വോയിസ് റെസ്‌പോൺസ് സിസ്റ്റം ഉപയോഗിച്ചുള്ള കോൾ സെന്ററാണ് സജ്ജമാക്കിയത്.
എറണാകുളം പാർലമെന്റിന് കീഴിൽ പറവൂർ, കളമശേരി, വൈപ്പിൻ, എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങളിലുള്ളവർക്കാണ് മരുന്ന് ലഭ്യമാക്കുക. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മരുന്നുകൾ വീടുകളിൽ എത്തിക്കുന്നത്.
40 ദിവസങ്ങളിലായി 28,89,456 രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. 3,624 രോഗികൾക്കാണ് മരുന്നുകൾ വിതരണം ചെയ്തത്. 2,178 രോഗികൾ ഡോക്ടർ ഓൺ കോൾ സേവനം ഉപയോഗപ്പെടുത്തിയതായും ഹൈബി ഈഡൻ എം.പി. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |