കൊച്ചി: പേടിപ്പെടുത്തുന്ന പ്രതിദിന കൊവിഡ് വ്യാപനകണക്കിൽ നിന്ന് എറണാകുളം മെല്ലെ കരകയറുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും രോഗമുക്തി നിരക്ക് ഉയരുന്നതും വലിയപ്രതീക്ഷ നൽകുന്നു. ഇന്നലെ ടി.പി.ആർ 11.46 ശതമാനമായി കുറഞ്ഞു. ഞായറാഴ്ചത്തെ നിരക്കിൽ നിന്നും (17.45) 6 ശതമാനത്തിന്റെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ ആരോഗ്യ പ്രവർത്തകരാണ്. സമീപ ദിവസങ്ങളിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ടുചെയ്ത തൃക്കാക്കരയിലും സ്ഥിതി ഏതാണ്ട് ആശാവഹമായിട്ടുണ്ട്. 51 പേർക്കുമാത്രമാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്.
ആദിവാസി മേഖലയിൽ ടി.പി.ആർ 50 ശതമാനത്തിന് മുകളിൽ
ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനിയിൽ കൊവിഡ് രൂക്ഷവ്യാപനം.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആദിവാസി മേഖലയിൽ നടത്തിയ പരിശോധനയിലാണ് രോഗവ്യാപനം ശ്രദ്ധയിൽപ്പെട്ടത്. 120 പേരെ പരിശോധിച്ചപ്പോൾ 62 ഉം പോസിറ്റീവ് ആയിരുന്നു. ഇതിൽ 54 പേരെ കുട്ടമ്പുഴ ഡി.സി.സി യിലേക്ക് മാറ്റി. ഒരു കോളനിയിൽ പരിശോധിച്ച 15 പേരിൽ 14 ഉം കൊവിഡ് പോസിറ്റീവ് ആയിരുന്നു.
ഇതേ തുടർന്ന് ആദിവാസി മേഖലയിൽ കൂടുതൽ വാക്‌സിനേഷൻ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ ആദിവാസി, അന്യസംസ്ഥാന തൊഴിലാളി മേഖലകളിൽ കൂടുതൽ ടെസ്റ്റ്ഡ്രൈവുകൾ നടത്താനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളിൽ ചികിത്സയിലുള്ള എറണാകുളം സ്വദേശികൾ: 137
തിരുവനന്തപുരം : 12
കൊല്ലം :9
പത്തനംതിട്ട : 6
ആലപ്പുഴ : 20
കോട്ടയം : 18
ഇടുക്കി : 9
തൃശൂർ : 44
മലപ്പുറം : 5
കോഴിക്കോട് : 9
വയനാട് : 1
കണ്ണൂർ : 4
ടി.പി.ആർ കുറയാത്ത സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം
ജില്ലയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിലെ ടി.പി.ആർ 11 ശതമാനമാണ്.
എന്നാൽ 15 പഞ്ചായത്തുകളിൽ ടി.പി.ആർ 25 ശതമാനവും 35 പഞ്ചായത്തുകളിൽ 20 ശതമാനവും ആണ്. ഇവിടെ കണ്ടയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ഓരോ ജില്ലയിലെയും കൊവിഡ് രോഗവ്യാപന സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിൽ പ്രൈവറ്റ് വാക്‌സിനേഷൻ സെന്ററുകൾ വഴി പ്രതിദിനം 4000 ഡോസ് വാക്‌സിൻ നൽകുന്നുണ്ട്. വരുന്ന ആഴ്ചകളിൽ ഈ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. കൂടാതെ വാക്‌സിനേഷൻ ഡ്രൈവ് വഴി വികലാംഗർ, അന്യസംസ്ഥാന തൊഴിലാളികൾ, പാലിയേറ്റീവ് രോഗികൾ എന്നിവർക്കും വാക്‌സിൻ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |