കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് സമ്പൂർണ കൊവിഡ് ചികിത്സാകേന്ദ്രമായതോടെ ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട കൊവിഡിതര രോഗികൾ വിദഗ്‌ദ്ധചികിത്സ ലഭിക്കാതെ വലയുന്നു. സൂപ്പർ സ്പെഷ്യാലിറ്റിയിലുൾപ്പെടെ പതിനായിരങ്ങളാണ് ഇവിടെ ഒ.പി ചികിത്സ തേടിയിരുന്നത്. കിടത്തിചികിത്സാവിഭാഗത്തിലും ബെഡുകൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ആശുപത്രി സാധാരണ നിലയിലേക്ക് നീങ്ങിതുടങ്ങുമ്പോഴാണ് എല്ലാം തകർത്ത് കൊവിഡിന്റെ രണ്ടാം വരവ്.
സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം അടഞ്ഞു
മികച്ച സൗകര്യങ്ങളുമായി കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങൾ കാത്ത് ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അഞ്ച് സീനിയർ ഡോക്‌ടർമാർ. ആൻജിയോപ്ളാസ്റ്റി ഉൾപ്പെടെ ശസ്ത്രക്രിയകൾ നിത്യേന നടന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കാർഡിയോളജി വിഭാഗം അടച്ചിട്ടത് സാമ്പത്തികമായി താഴേക്കിടയിലുള്ള രോഗികൾക്ക് കടുത്ത തിരിച്ചടിയായി. ഓൺലൈൻ കൺസൾട്ടേഷൻ സാദ്ധ്യമാണെങ്കിലും സാങ്കേതിക പരിജ്ഞാനമില്ലാത്ത മുതിർന്ന പൗരൻമാർക്ക് ഇത് അപ്രാപ്യമാണ്.മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ,പി.ജി വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനത്തിനുള്ള അവസരവും നിഷേധിക്കപ്പെടുന്നു.
അസംതൃപ്തിയോടെ ഡോക്‌ടർമാർ
മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയതോടെ എം.ബി.ബി.എസ് ,പി.ജി വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു. വിദേശതൊഴിൽ അവസരങ്ങളും സ്വകാര്യ ആശുപത്രിയിലെ ആകർഷകമായ ശമ്പള പാക്കേജും വേണ്ടെന്നുവച്ച് ജനസേവനത്തിനായി സൂപ്പർ സ്പെഷ്യാലിറ്റിയിൽ ചേർന്ന ഡോക്ടർമാരും അസംതൃപ്തരാണ്. എം.ബി.ബി.എസുകാരുടെ ജോലിയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഇവർ പറയുന്നു.
ഗർഭിണികളും വലയുന്നു
കൊവിഡ് ബാധിതരായ ഗർഭിണികളെ മാത്രമാണ് മെഡിക്കൽ കോളേജിൽ ചികിത്സിക്കുന്നത്. നേരത്തെ നിത്യേന 70-100 ഗർഭിണികൾ ഗൈനിക് വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. ഇവരെല്ലാം സ്വന്തം കീശയ്ക്കു യോജിച്ച ആശുപത്രികൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്
കാൻസർ രോഗികൾക്ക് തെല്ല് ആശ്വാസം
രണ്ടാം തരംഗത്തിലും കാൻസർ ചികിത്സ തുടരുന്നത് രോഗികൾക്ക് ആശ്വാസമാകുന്നു. ഒ. പി. കീമോതെറാപ്പി, സ്കാനിംഗ് ചികിത്സകളാണ് ഇവിടുള്ളത്. ഇവരുടെ ശസ്ത്രക്രിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്
രണ്ട് ആഴ്ചയ്ക്കുള്ളിൽ എല്ലാം മാറും
ഹൃദയ, കിഡ്നി സംബന്ധമായ ചികിത്സകൾക്ക് എറണാകുളം ജനൽ ആശുപത്രിയിൽ സൗകര്യമുള്ളതിനാൽ മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയത് രോഗികളെ കാര്യമായി ബാധിച്ചിട്ടില്ല. ആലുവ താലൂക്ക് ആശുപത്രിയിലും ഡയാലിസിസ് സൗകര്യമുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിൽ മെഡിക്കൽകോളേജിൽ കൊവിഡിതര രോഗികളുടെ ചികിത്സ പുനരാരംഭിക്കും. ഒരു മാസത്തിനുള്ളിൽ എറണാകുളം പി.വി.എസ് ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
മെഡിക്കൽ കോളേജ്
25 മുതൽ തുറക്കും
കളമശേരി മെഡിക്കൽ കോളേജിൽ ഈ മാസം 25 മുതൽ കൊവിഡിതര രോഗികൾക്ക് ചികിത്സ ആരംഭിക്കും. കൊവിഡ് തീവ്രപരിചരണ വിഭാഗം മെഡിക്കൽ കോളേജിൽ തുടരും. മറ്റ് രോഗികളെ ബി.പി.സി.എല്ലിൽ തയ്യാറാക്കിയ താത്കാലിക ഗവ. കൊവിഡ് ആശുപത്രി അടക്കം വിവിധ ആശുപത്രികളിലേക്ക് മാറ്റും.
കൊവിഡനന്തര ചികിത്സക്കായി ജില്ലയിൽ 128 ക്ലിനിക്കുകൾ സജ്ജമാക്കും. താലൂക്ക് ആശുപത്രികളിൽ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കും.
കോർപ്പറേഷനിൽ ഇനി കണ്ടെയ്ൻമെന്റ് സോണില്ല
കൊച്ചി നഗരസഭയിലെ എല്ലാ ഡിവിഷനുകളെയും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |