കൊച്ചി: കൊച്ചി നഗരനടുവിലൊരു കുട്ടിവനമുണ്ട്. അസുലഭമായ സ്വർണപത്രിക ഉൾപ്പെടെ വള്ളിപ്പടർപ്പുകളും മരങ്ങളും നിറഞ്ഞയിടം. പറന്നെത്തുന്ന കിളികൾ പഴങ്ങൾ കൊത്തിത്തിന്നും കൊഞ്ചിക്കളിച്ചും വിഹരിക്കുന്നയിടം. ജീവവായു പകർന്ന് മുളകൾ കുളിർത്തണൽ പകരുന്നിടം. പരിസ്ഥിതി സ്‌നേഹികൾ ഒത്തുചേരുന്ന കേന്ദ്രം.
അമ്മയുടെ നൃത്തവിദ്യാലയത്തിൽ മകനാണ് 'സംസ്‌കൃതി' എന്ന കുട്ടിവനം ഒരുക്കിയത്. വനം വകുപ്പ് പിന്തുണ നൽകി. വകുപ്പിന്റെ കുട്ടിവനം പദ്ധതിയിൽ ഉൾപ്പെടുത്തി.
കൊച്ചി നഗരത്തിൽ വളഞ്ഞമ്പലത്തുനിന്ന് രവിപുരത്തേക്ക് പോകുമ്പോൾ വലതുവശത്ത് റോഡിലേക്ക് തണൽ വിരിച്ചുനിൽക്കുന്ന മുളങ്കൂട്ടവും ഇലഞ്ഞിയുമാണ് ആദ്യം കണ്ണിൽപ്പെടുക. അടുത്തെത്തിയാലേ മരങ്ങൾക്കിടയിൽ കെട്ടിടമുണ്ടെന്ന് അറിയാനാകൂ. മരങ്ങൾക്കും മുളങ്കൂട്ടത്തിനുമിടയിൽ ഒളിച്ചിരിപ്പാണ് കെട്ടിടം. അഞ്ചു സെന്റ് സ്ഥലത്തെ കെട്ടിടം ഒഴികെ ചുറ്റിലും മരങ്ങളും വള്ളിപ്പടർപ്പുകളുമാണ്.
ഗിന്നസ് ബുക്കിൽ ഇടംപിടിച്ച തിരുവാതിര കലാകാരി മാലതിമേനോന്റെ നൃത്തവിദ്യാലയമായിരുന്നു കെട്ടിടം. ഇന്റീരിയർ ഡിസൈൻ പരിശീലകനായ മകൻ ജയപ്രകാശാണ് കുട്ടിവനം സൃഷ്ടിച്ചത്. 20 വർഷം മുമ്പ് ഇലഞ്ഞി നട്ടാണ് തുടക്കം. കെട്ടിടത്തിന്റെ മുമ്പിലും വശങ്ങളിലും മരങ്ങളാണിപ്പോൾ. മുളങ്കാട് കെട്ടിടത്തിന് മുകളിൽ വരെ തണൽ പരത്തുന്നു. രാവിലെയും വൈകിട്ടും പക്ഷികൾ വിരുന്നെത്തും. ചെടികളിലെ തേൻ കുടിച്ചും പഴങ്ങൾ തിന്നും തത്തിക്കളിക്കും. പക്ഷികൾക്ക് മൺപാത്രങ്ങളിൽ വെള്ളവും തീറ്റയുമുണ്ട്.
വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ഓഫീസ് കൂടിയാണിവിടം. വൃക്ഷവൈദ്യൻ കെ. ബിനു ഉൾപ്പെടെ പരിസ്ഥിതി സ്‌നേഹികൾ ഒത്തുകൂടാറുണ്ട്.
വൃക്ഷലതാദികൾ
പച്ചമുള, മഞ്ഞമുള, ലക്ഷ്മിതരു, ആര്യവേപ്പ്, സ്വർണപത്രിക, ഇലഞ്ഞി, രാജമല്ലി, അടയ്ക്കാമരം, കൊന്ന, വിവിധതരം ചെടികൾ
വിരുന്നുകാർ
കുയിൽ, കുരുവി, തൊപ്പിക്കിളി, തത്ത, നൺബേർഡ്, ഉപ്പൻ, ഇരട്ടവാലൻ
നിലനിറുത്തും
തണലും തണുപ്പും മാത്രമല്ല മുളകളും മരങ്ങളും ധാരാളം ശുദ്ധവായുവും നൽകും. അയൽക്കാർ നൽകുന്ന പിന്തുണയും കുട്ടിവനത്തെ നിലനിറുത്താൻ സഹായിക്കുന്നുണ്ട്.
ജയപ്രകാശ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |