കൊച്ചി: കാറ്ററിംഗ് മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ) സംസ്ഥാന വ്യാപകമായി സമരപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആദ്യഘട്ടമായി ഇന്നും നാളെയും ജില്ലാ കമ്മിറ്റികൾ എം.എൽ.എമാർക്ക് നിവേദനങ്ങൾ നൽകും. ജൂലായ് 6 ന് സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയേറ്റിന് മുമ്പിൽ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ ഇരുപ്പ് സമരം നടത്തും. ജില്ലകളിലെ ബിവറേജസ് കോർപ്പറേഷന്റെ പ്രധാന വിദേശമദ്യ വില്പനകേന്ദ്രങ്ങൾക്ക് മുന്നിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നില്പ് സമരവും നടത്തും.
ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസൃതമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും കാറ്ററിംഗ് അനുവദിക്കുക, സഹകരണ ബാങ്കുകൾ, കേരള ബാങ്ക് എന്നിവ വഴി കാറ്ററിംഗ് സ്ഥാപന ഉടമകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുക, വായ്പയുടെ തിരിച്ചടവിന് 6 മാസത്തെ ഇളവ് അനുവദിക്കുക, തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, കൊവിഡ് കാലയളവിൽ കാറ്ററിംഗ് സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാർജ് ഒഴിവാക്കുക, വൈദ്യുതി കുടിശിക തവണ വ്യവസ്ഥയിൽ അടയ്ക്കാൻ അവസരം നൽകുക, ചെറുകിട വ്യവസായങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കാറ്ററിംഗ് വ്യവസായത്തിനും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ആവശ്യങ്ങൾ സർക്കാർ അവഗണിച്ചാൽ രണ്ടാംഘട്ട സമര പരിപാടികൾ ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ. വർഗീസ്, വർക്കിംഗ് പ്രസിഡന്റ് ജിബി പീറ്റർ, ജനറൽ സെക്രട്ടറി ഫ്രഡി അൽമേഡ, ട്രഷറർ ആൻസൻ റൊസാരിയോ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |