കൊച്ചി: ഇനിമുതൽ അങ്കണവാടിയിൽ പോകാൻ കുട്ടികൾ വാശി പിടിക്കും. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടികളെ കുട്ടികളുടെ ഇഷ്ടയിടങ്ങളാക്കി മാറ്റുന്ന ചായം (ചൈൽഡ് ഫ്രണ്ട്‌ലി അങ്കണവാടിസ് ഈൽഡഡ് ത്രൂ അഡോർമെന്റ് ആൻഡ് മേക്കോവർ) എന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. ചിത്രങ്ങളും ശില്പങ്ങളും കളിപ്പാട്ടങ്ങളും ഒപ്പം സ്വന്തമായി എഴുതാനും വരയ്ക്കാനുമെല്ലാമുള്ള ഇടമാക്കി അങ്കണവാടികളെ മാറ്റുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 258 ഐ.സി.ഡി.എസിൽ നിന്നും (ഇൻന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സർവീസ്) ഒരോ അങ്കണവാടികളെ വീതം തിരഞ്ഞെടുത്ത് അവയെ ശിശുസൗഹർദ കേന്ദ്രങ്ങളാക്കി മാറ്റും.
പ്രീസ്‌കൂൾ വിദ്യാഭ്യാസം നടക്കുന്ന അങ്കണവാടികൾ ആകർഷമായി ബാഹ്യഘടനയോടുകൂടിയതും കുരുന്നുകളുടെ ബുദ്ധിവികാസത്തിന് പ്രയോജനം ചെയ്യുന്നതരത്തിലുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി.
അഞ്ചുകോടി പതിനാറ് ലക്ഷം രൂപയാണ് ഇതിനായി സർക്കാർ പദ്ധതിയ്ക്കായി നൽകിയിട്ടുള്ളത്. തിരഞ്ഞെടുത്ത ഓരോ അങ്കണവാടിക്കും 2 ലക്ഷം രൂപ വീതം നൽകും.
ചിത്രങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, അക്കങ്ങൾ, അക്ഷരങ്ങൾ, ബൗദ്ധിക വികാസത്തിനുതകുന്ന വർണ വൈവിധ്യമാർന്ന ചിത്രങ്ങൾ, കളിയുപകരണങ്ങൾ തുടങ്ങിയ സൃഷ്ടിച്ച് കുട്ടികളിലെ ചാലപേശികളുടെ വികാസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സംഗീതമാസ്വദിക്കുന്നതിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള മ്യൂസിക് സിസ്റ്റം, ആകർഷകമായ ഫർണീച്ചറുകൾ, ആധുനിക സൗകര്യങ്ങളുള്ള അടുക്കള, ശിശുസൗഹൃദ ശൗചാലയം, ഔട്ട്‌ഡോർ കളിയുപകരണങ്ങൾ എന്നിവയും പദ്ധതിയലുണ്ട്. കൂടാതെ അങ്കണവാടി പരിസരത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഫലമുണ്ടാകുന്ന അത്യുത്പാദനശേഷിയുള്ള ഫലവൃക്ഷങ്ങളുടെ നടീലും ചായത്തിലുണ്ട്.
കുട്ടികൾക്ക് സ്വതന്ത്രമായി എഴുതാനും വരയ്ക്കാനും കഴിയുന്ന ഒരിടവുമുണ്ട്. ബ്ലാക്ക് ബോർ, വൈറ്റ് ബോർഡ് ആക്ടിവിറ്റി ഹാൾ എന്നിവയും ഈ കേന്ദ്രത്തിലുണ്ടാകും. അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പുതിയരൂപത്തിലേക്ക് മാറ്റി പഠന സാമഗ്രിയാക്കുന്നതിലൂടെ കുട്ടികൾക്ക് സ്വയം പഠിക്കുന്നതിനുള്ള അവസസരവും ചായം നൽകും.
258 അങ്കണവാടികളുട ജില്ല തിരിച്ചുള്ള കണക്ക്
തിരുവന്തപുരം-24
കൊല്ലം -21
ആലപ്പുഴ -15
പത്തനംതിട്ട-12
കോട്ടയം -15
ഇടുക്കി -13
എറണാകുളം- 23
തൃശൂർ-23
പാലക്കാട്-21
വയനാട്-8
കോഴിക്കോട്-21
മലപ്പുറം-29
കണ്ണൂർ-21
കാസർകോട് -12
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും
കുട്ടികളുടെ മാനസിക ഉല്ലാസത്തെയും സുരക്ഷയേയും മുന്നിൽക്കണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സുരക്ഷിതമായ ശുചിമുറി സൗകര്യം. കളിക്കുന്നതിനിടയിൽ വീണാൽ കുട്ടികൾക്ക് കാര്യമായ പരുക്കു പറ്റാത്ത രീതിയിലുള്ള കളിസ്ഥലം എന്നിവയെല്ലാം ഇതിൽ ഉണ്ടാകും. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്.
ടി.വി.അനുപമ,ഡയറക്ടർ, വനിത ശിശുവികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |